തിരുവനന്തപുരം: നിയമഭയിൽ ആശാ വർക്കേഴ്സിന്‍റെ സമരത്തെ പിന്തുണച്ചും സംസ്ഥാന സർക്കാരിനും ആരോഗ്യ മന്ത്രി വീണ ജോർജിനുമെതിരേ രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ. സിക്കിമിലും പശ്ചിമ ബംഗാളിലും ആശ വർക്കർമാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നിരത്തി സംസാരിച്ച രാഹുൽ, കഴിഞ്ഞ മൂന്ന് മാസമായി കേരളത്തിൽ അവർക്ക് ഓണറേറിയം പോലും കൊടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. സിക്കിമിൽ 10,000 രൂപയാണ് ഓണറേറിയം, ബംഗാളിൽ വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ വീതം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആശാ വർക്കർമാരുടെ പണം കൊടുക്കാതെ സർക്കാർ പിഎസ്‌സി അംഗങ്ങൾക്ക് ശമ്പളം കൂട്ടി നൽകി. 98 കോടി രൂപ കേന്ദ്രത്തിൽ നിന്ന് വാങ്ങിയെടുക്കാൻ കഴിയാത്ത കെ.വി. തോമസിന്‍റെ യാത്രാ ബത്ത വരെ ഉയർത്തിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ബക്കറ്റ് പിരിവിന്‍റെ പേര് പറയുന്നവർ കൊലയാളികൾക്ക് വേണ്ടി പിരിവ് നടത്തിയവരാണെന്നും, മുഖ്യമന്ത്രിയോ മന്ത്രിമാരോ സമരക്കാരോട് സംസാരിക്കാൻ തയാറായോ എന്നും രാഹുൽ ചോദിച്ചു. ആശ വർക്കർമാരോട്, ഓഫിസ് സമയത്ത് വരാനാണ് പറഞ്ഞത്. എന്നാൽ, ഓഫീസ് സമയത്ത് വോട്ട് ചോദിച്ചാണോ സഭയിൽ എല്ലാവരും ജയിച്ചെത്തിയതെന്നു രാഹുൽ ചോദിച്ചു. അധികകാലം ഓഫിസിലിരിക്കാമെന്നു ആരോഗ്യമന്ത്രി കരുതേണ്ടെന്നും രാഹുൽ.
അതേസമയം, എസ്‍യുസിഐയുടെ നാവായി യൂത്ത് കോൺഗ്രസ് നേതാവ് മാറിയെന്ന് മന്ത്രി വീണ ജോർജ് രാഹുലിന്‍റെ ആരോപണങ്ങളോടു പ്രതികരിച്ചു. ഓണറേറിയം വർധിപ്പിക്കണമെന്നു തന്നെയാണ് സർക്കാർ നിലപാട്. സമരക്കാരുമായി കഴിഞ്ഞ 15ന് വിശദമായി ചർച്ച നടത്തി. വീട്ടിൽ വന്നപ്പോൾ അധിക്ഷേപിച്ചു എന്ന എസ്‍യുസിഐയു നേതാവിന്‍റെ അതേ കള്ളമാണ് പാലക്കട് എംഎൽഎ ആവർത്തിക്കുന്നത്. ഇതിനെതിരേ നിയമപരമായി മുന്നോട്ട് പോകുമെന്നും വീണ ജോർജ് പറഞ്ഞു.
പ്രമേയം അവതരിപ്പിക്കുന്ന വ്യക്തിക്ക് വിഷയത്തെക്കുറിച്ച് ധാരണയില്ലെന്നും വീണ ജോർജ് കുറ്റപ്പെടുത്തി. ആശമാരുടെ വേതനം 1000 രൂപയിൽ നിന്ന് 7000 രൂപയാക്കി മാറ്റിയത് എൽഡിഎഫ് സർക്കാരാണ്. സിക്കിമിൽ ഓണറേറിയം 10000 രൂപ ഇല്ല, 6000 രൂപയേ ഉള്ളൂ. ഏറ്റവും ഉയർന്ന വേതനം കേരളത്തിൽ തന്നെ. രാഹുൽ മാങ്കൂട്ടത്തിൽ സഭയെ തെറ്റിദ്ധരിപ്പിക്കരുതെന്നും വീണ ജോർജ് പറഞ്ഞു.