സാറാ ജോസഫ് |പിണറായി വിജയൻ
തൃശൂർ: സംസ്ഥാനത്ത് തുടർ ഭരണം വേണ്ടെന്നും മുന്നണികൾ മാറി മാറി ഭരിക്കുന്നതാണ് നല്ലതെന്ന കവി സച്ചിദാനന്ദന്‍റെ പരാമർശത്തെ പിന്തുണച്ച് എഴുത്തുകാരി സാറാ ജോസഫ്. പിണറായി 3.0 എന്ന ബ്രാന്‍ഡിങ് ദോഷം ചെയ്യുമെന്നും വ്യക്തിയുടെ ഏകാധിപത്യത്തിലേക്ക് ഒതുങ്ങുന്നത് നാശത്തിനായിരിക്കുമെന്നും സാറ ജോസഫ് പ്രതികരിച്ചു.
"ഭരണാധികാരത്തിൽ വന്നത് ഇടതുപക്ഷ പാർട്ടിയാണ്. അടിസ്ഥാന വർഗത്തിന് എന്തു കിട്ടി എന്നാണ് വിലയിരുത്തേണ്ടത്. ഇടതുപക്ഷം സംസ്ഥാനത്ത് ചെയ്യുന്നത് ചോദ്യം ചോദിക്കാൻ പാടില്ല എന്ന സമ്പ്രദായമാണ്. അധികാരം നിലനിർത്താൻ ഏതു പിശാചിനോടും കൂട്ടുകൂടും എന്ന പാരമ്പര്യം ഇടതുപക്ഷത്തിനുണ്ട്. അധികാരമാണ് അവർക്ക് മുഖ്യം, ജനാധിപത്യമല്ല. വികസനം എന്നുള്ള പേരിൽ കുറെ റോഡുകളും മറ്റും കെട്ടിവയ്ക്കുന്നതിന് അപ്പുറത്തേക്ക് അടിസ്ഥാന വർഗമായ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തതായി കാണുന്നില്ല''- സാറാ ജോസഫ് പറഞ്ഞു.
പ്രതിപക്ഷത്തിരിക്കുന്നതാണ് ഭരണ പക്ഷത്തിന് നല്ലത്. ജനങ്ങളുടെ നാവായി പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ വായടക്കുന്ന സമീപനം വരെയുണ്ട്. ജനാധിപത്യത്തിന് നാശം സംഭവിക്കുന്ന കാലത്താണ് ജീവിക്കുന്നത്. ഭരണമാറ്റം അത്യാവശ്യമാണെന്നും സാറ ജോസഫ് കൂട്ടിച്ചേര്‍ത്തു.