തിരുവനന്തപുരം: മഹാരാജാസ് കോളെജിന്‍റെ ഓട്ടോണമസ് പദവി പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുജിസിക്കും ഗവർണർക്കും നിവേദനം നൽകി സേവ് യൂണിവേഴിസിറ്റി ക്യാംപെയ്ൻ കമ്മിറ്റി. എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓട്ടോണമസ് വിദ്യാഭ്യാസ സമ്പ്രദായമാണ് എറണാകുളം മഹാരാജാസ് കോളെജിൽ നടത്തി വരുന്നത്.
കോളെജിലെ ഒരു വിഭാഗം അധ്യാപകരുടേയും അനധ്യാപകരുടേയും വിദ്യാർഥികളുടേയും കീഴിലാണ് കോളെജിലെ ഭരണവും പരീക്ഷ നടത്തിപ്പും അക്കാദമിക പ്രവർത്തനങ്ങളും നടക്കുന്നതെന്നും അതിനുള്ള തെളിവാണ് അടുത്ത ദിവസങ്ങളിൽ കണ്ടുവരുന്ന കോളെജുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെന്നും ചൂണ്ടിക്കാട്ടിയാണ് നിവേദനം നൽകിയിരിക്കുന്നത്.
പട്ടികജാതി സംവരണം അട്ടിമറിച്ച് വനിതാ നേതാവിനു സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനം നൽകിയ മുൻ വിസി, യുജിസി ചട്ടത്തിൽ പട്ടിക ജാതി സംവരണം അനുവദിച്ചിട്ടില്ലെന്ന ന്യായീകരണവുമായി രംഗത്ത് വന്നിരിക്കുന്നതു വസ്തുതാ വിരുദ്ധമാണെന്നും യൂണിവേഴ്സിറ്റി ചട്ടത്തിൽ പട്ടിക ജാതി ഒഴിവുകൾ പ്രത്യേക വിജ്ഞാപനം ചെയ്തു നികത്തണമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും സമിതി വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇത്തരം ആസൂത്രിത തട്ടിപ്പുകൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണം, ഓട്ടോണിമസ് പദവി നൽകാൻ തരത്തിലേക്ക് പൊതുസമൂഹം ഉയർന്നിട്ടില്ല, ഭാവിയിലും ഇത്തരം ക്രമക്കേടുകൾ വർധിക്കാനുള്ള സാധ്യത കൂടുതലാണെന്നും മഹാരാജാസ് കോളെജിന്‍റെ ഓട്ടോണമസ് പദവി എടുത്തുകളഞ്ഞ് പരീക്ഷാ നടത്തിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ എംജി സർവ്വകലാശാല ഏറ്റെടുക്കണമെന്നും നിവേദനത്തിൽ പറയുന്നു.