കണ്ണൂർ: പകുതി വിലയ്ക്ക് സ്ത്രീകൾക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ മുഖ്യപ്രതി അനന്തുകൃഷ്ണനൊപ്പം കണ്ണൂർ കോൺഗ്രസ് നേതാവ് ലാലി വിൻസെന്‍റിനെയും പൊലീസ് പ്രതി ചേർത്തതിൽ പ്രതികരണവുമായി ലാലി വിൻസെന്‍റ്. കണ്ണൂർ ടൗൺ പൊലീസെടുത്ത കേസിൽ ലാലി വിൻസെന്‍റ് ഏഴാം പ്രതിയാണ്. കേസിൽ അനന്തുകൃഷ്ണന്‍റെ അഭിഭാഷകയായിരുന്നു ലാലി വിൻസെന്‍റ്.
കേസിൽ അനന്തുകൃഷ്ണന് നിയമോപദേശം നൽക്കുക മാത്രമാണ് ചെയ്തതെന്നും തട്ടിപ്പിൽ പങ്കില്ലെന്നും ലാലി വിൻസെന്‍റ് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പരാതികളാണ് പൊലീസിന് ഇതുവരെ ലഭിച്ചിരിക്കുന്നത്.
കണ്ണൂർ ജില്ലയിൽ നിന്ന് രണ്ടായിരത്തോളം പരാതികളും, ഇടുക്കിയിൽ 342 പരാതികളും പൊലീസിന് ഇതുവരെ ലഭിച്ച് കഴിഞ്ഞു. അനന്തു കേസിൽ ബലിയാടായതാണെന്നും നിയമോപദേശം താൻ നൽകിയിരുന്നുവെന്നും സാമ്പത്തിക ഇടപാടുകളിൽ ബന്ധമില്ലെന്നും ലാലി വിന്‍സെന്‍റ് പ്രതികരിച്ചു.
അനന്തു തനിക്ക് മകനെ പോലെയാണെന്നും തന്നെ പ്രതിയാക്കിയത് രാഷ്ട്രീയപ്രേരിതമായിട്ടായിരിക്കാമെന്നും ലാലി വിന്‍സെന്‍റ് പറഞ്ഞു. തട്ടിപ്പിന് ഇരയായവരിൽ കൂടുതൽ പേരും സാധാരണക്കാരായ സ്ത്രീകളാണ്.