ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വിഡിയോ പ്രചരിപ്പിച്ചു, യുവാവ് ജീവനൊടുക്കി
കോഴിക്കോട്: ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വിഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്(40) ആണ് മരിച്ചത്. ദീപക്കിനെ പുലർച്ചയോടെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരേ പരാതിയുമായി കുടുംബം രംഗത്തെത്തി.
പയ്യന്നൂരിലെ ബസിൽവെച്ചുണ്ടായ സംഭവമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ടത്. ബസിൽ യാത്ര ചെയ്യുന്നതിനിടെ ബോധപൂർവം ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചു എന്നാണ് യുവതി ആരോപിച്ചത്. യുവാവിന്‍റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി. 20 ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്. പിന്നാലെയാണ് ദീപക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിഡിയോ പ്രചരിച്ചതിന് പിന്നാലെ ദീപക് മാനസികമായി തകർന്ന നിലയിലായിരുന്നു എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. വിഡിയോയിലൂടെ വ്യക്തിഹത്യ നടത്തിയതാണ് ദീപക് ജീവനൊടുക്കാൻ കാരണമായതെന്നാണ് ഇവർ പറയുന്നത്. കണ്ടന്‍റ് ക്രിയേഷൻ എന്ന നിലയിലാണ് യുവതി വിഡിയോ പകർത്തിയതെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.