ഷാഫി പറമ്പിലിന് പരുക്കേറ്റത് പൊലീസിന്‍റെ ലാത്തി പ്രയോഗത്തിലൂടെ തന്നെ; തെളിവുകൾ പുറത്ത്
കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്ക് പരുക്കേറ്റത് പൊലീസിന്‍റെ ലാത്തിചാർജിലാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. എംപിയുടെ തലയ്ക്ക് അടിയേൽക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഇതോടെ എംപിക്ക് പരുക്കേറ്റത് പൊലീസിന്‍റെ ലാത്തിചാർജിലല്ലെന്ന സിപിഎമ്മിന്‍റെയും പൊലീസിന്‍റെയും വാദമാണ് പൊളിയുന്നത്.
വെള്ളിയാഴ്ച രാത്രി പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ പ്രകടനത്തിനു നേരേ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ മുഖത്തും കൈക്കും കാലിനും പരുക്കേറ്റ ഷാഫിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എംപിയുടെ മൂക്കിന്‍റെ 2 എല്ലുകൾ പൊട്ടിയിട്ടുണ്ട്. രാത്രി തന്നെ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്.
പേരാമ്പ്ര സികെജി കോളെജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫും യുഡിഎഫും തമ്മിൽ തർക്കമുണ്ടായി. തർക്കത്തെത്തുടർന്ന് യുഡിഎഫ് പേരാമ്പ്രയിൽ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമാണ് പ്രതിഷേധ റാലി നടത്തിയിരുന്നു. ഇതിനു നേരെയാണ് പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തി ചാർജ് നടത്തുകയും ചെയ്തത്.