മുഹമ്മദ് ഷഹബാസ്
കോഴിക്കോട്: താമരശേരി ഷഹബാസ് കൊലക്കേസിൽ ആരോപണ വിധേയരായ കുട്ടികൾക്ക് ജാമ്യമില്ല. കോഴിക്കോട് സെഷൻസ് കോടതിയാണ് കുട്ടികളുടെ ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ ദിവസം ജാമ്യ ഹർജി പരിഗണിച്ചെങ്കിലും വെള്ളിയാഴ്ചത്തേക്ക് വിധി പറയാനായി മാറ്റുകയായിരുന്നു.
6 വിദ്യാർഥികളാണ് ആരോപണ വിധേയരായുള്ളത്. 6 പേരും പ്രായപൂർത്തിയാവാത്തവരാണ്. ഇവർ നിലവിൽ ജുവനൈൽ ഹോമിലാണ്.
ട്യൂഷൻ സെന്‍ററിലെ യാത്രയയപ്പ് ചടങ്ങിനിടെ ഫെബ്രുവരി 28 നാണ് വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്. മാർച്ച് ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷഹബാസ് മരിച്ചത്.
എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ ഡാൻസിനിടെ മറ്റു വിദ്യാർഥികൾ കൂവിയതാണ് പ്രശ്നങ്ങൾക്ക് കാരണം. വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി മറ്റു വിദ്യാർഥികളെ കൂടി വിളിച്ചു വരുത്തിയാണ് തല്ലുണ്ടാക്കിയത്. മരണപ്പെട്ട ഷഹബാസ് ട്യൂഷൻ സെന്‍ററിലെ വിദ്യാർഥിയല്ല. മറ്റൊരു കുട്ടിയാണ് ഷഹബാസിനെ വിളിച്ചു കൊണ്ടു പോയതെന്നാണ് പിതാവിന്‍റെ മൊഴി.