സിദ്ദിഖ്
തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ ഉൾപ്പെട്ട നടന്‍ സിദ്ദിഖിന് യുഎഇ സന്ദര്‍ശിക്കാന്‍ കോടതിയുടെ അനുമതി. ഷാര്‍ജയില്‍ നടത്തുന്ന ‘രാജകീയം’ എന്ന സ്റ്റേജ് ഷോയില്‍ പങ്കെടുക്കുന്നതിനാണു കോടതി അനുമതി നല്‍കിയത്. ഇതിനായി പാസ്‌പോര്‍ട്ട് തിരികെ നല്‍കി.
മാര്‍ച്ച് 31 ന് പാസ്‌പോര്‍ട്ട് കോടതിയില്‍ തിരിച്ചുനൽകണം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ടാനിയ മറിയം ജോസിന്‍റേതാണ് ഉത്തരവ്. യുവനടിയെ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് സിദ്ദിഖിന് എതിരായ കേസ്. സുപ്രീകോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകള്‍ പ്രകാരമാണ് പ്രതി സിദ്ദിഖ് പാസ്‌പോര്‍ട്ട് കോടതിയില്‍ നല്‍കിയത്.
2016 ജനുവരി 28നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂവിന് എത്തിയ നടിയെ സിദ്ദിഖ് ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു. കേസില്‍ പൊലീസ് നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നും കുറ്റപത്രത്തില്‍ പറയുന്നു. സിദ്ദിഖിനെതിരായ സാക്ഷിമൊഴികളടക്കം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.