ഫ്രാങ്കോ മുളക്കൽ | സിസ്റ്റർ അനുപമ
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസില്‍ നീതി ആവശ്യപ്പെട്ട് സമരത്തിനു നേതൃത്വം നൽകിയ സിസ്റ്റർ അനുപമ സന്യാസ ജീവിതം അവസാനിപ്പിച്ചു. എംഎസ്ഡബ്ല്യു ബിരുദധാരിയായ അനുപമ ഇപ്പോൾ പള്ളിപ്പുറത്തെ ഇന്‍ഫോപാർക്കിൽ ഐടി സ്ഥാപനത്തില്‍ ഡേറ്റ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ്.
ജലന്ധര്‍ രൂപതയ്ക്കു കീഴിലായിരുന്ന കുറവിലങ്ങാട്ടെ മഠത്തിൽ നിന്ന് ഒന്നര മാസം മുൻപാണ് അനുപമ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിലെത്തിയത്. ഇവരുടെ കൂടെ സിസ്റ്റര്‍ നീന റോസും ജോസഫൈനും മഠം വിട്ടതായാണ് വിവരം. അതേസമയം, ഇക്കാര്യത്തിൽ അനുപമ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പരാതി നൽകിയിട്ടും പീഡനക്കേസിൽ നടപടി ഇല്ലാതെ വന്നതോടെയാണ് അനുപമയുടെ നേതൃത്വത്തിൽ കന്യാസ്ത്രീകൾ പരസ്യമായി സമരത്തിനിറങ്ങുന്നത്. 2014 മുതല്‍ 2016 വരെ 13 തവണ ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. 2018 സെപ്റ്റംബറില്‍ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്ത ഫ്രാങ്കോയെ കോട്ടയം ജില്ലാ കോടതി 2022 ജനുവരിയിൽ വെറുതേ വിടുകയായിരുന്നു.