ചികിത്സ പൂർത്തിയാക്കി ആശുപത്രി വിടുന്ന അനോഷിന് മെസിയുടെ ജെഴ്സി സമ്മാനിക്കുന്നു.
അങ്കമാലി: പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പത്തു വയസുകാരൻ അനോഷ് പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു. കൊടകര കോടാലി സ്വദേശികളായ സിൽജോ – ജോൺസി ദമ്പതികളുടെ മകനാണ് അനോഷ്. മരണത്തെ മുഖാമുഖം കണ്ട നാളുകൾക്കു ശേഷമാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത്.
കഴിഞ്ഞ ഏപ്രിൽ 18-ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വീട്ടിലെ ഹാളിൽ നിലത്തുകിടന്നുറങ്ങുകയായിരുന്ന അനോഷിനും സഹോദരൻ അൽജോയ്ക്കും പുലർച്ചെ രണ്ട് മണിയോടെ അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഭക്ഷണത്തിലെ അസ്വാഭാവികതയാണെന്ന് കരുതി ആദ്യം ജീരകവെള്ളം നൽകിയെങ്കിലും അഞ്ച് മണിയോടെ കുട്ടികൾ കുഴഞ്ഞുവീണു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയിൽ വിഷമുള്ള വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെക്കുറിച്ചുള്ള വിവരം ഉടൻ ആശുപത്രിയിൽ അറിയിക്കാൻ കഴിഞ്ഞത് ചികിത്സയിൽ നിർണായകമായി.
അനോഷിനെയും എട്ടു വയസുകാരനായ സഹോദരൻ അൽജോയെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. യാത്രാമധ്യേ അൽജോ മരണത്തിനു കീഴടങ്ങി. ശ്വാസതടസവും നാഡീവ്യൂഹത്തെ ബാധിച്ച തളർച്ചയും കാരണം അതീവ ഗുരുതരാവസ്ഥയിലായിരുന്ന അനോഷിനെ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഉടൻ തന്നെ വെന്‍റിലേറ്ററിൽ വിദഗ്ധ ചികിത്സയ്ക്കായി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മിനിറ്റുകൾക്കുള്ളിൽ തന്നെ 15 അംഗ വിദഗ്ധ മെഡിക്കൽ ടീം കുട്ടിയുടെ ജീവൻ നിലനിർത്താനുള്ള തീവ്രശ്രമങ്ങൾ ആരംഭിച്ചു. ശ്വാസകോശത്തിന്‍റെയും ഹൃദയത്തിന്‍റെയും പ്രവർത്തനം നിലച്ച സ്ഥിതിലായിരുന്ന കുട്ടിയെ വെന്‍റിലേറ്റർ, എക്മോ (ECMO), ആന്‍റി സ്നേക് വെനം, ബ്രോങ്കോസ്കോപ്പി തുടങ്ങിയ ലൈഫ് സേവിങ് സംവിധാനങ്ങളുടെ സഹായത്തോടെയാണ് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.
ഫൈബർ ഒപ്റ്റിക് ബ്രോങ്കോസ്കോപ്പിയിലൂടെ ട്യൂബ് ശരിയായ സ്ഥാനത്തേക്ക് മാറ്റുകയും വായുസഞ്ചാരം പുനസ്ഥാപിക്കുകയും ചെയ്തു. ശ്വാസനാളത്തിലെ മുറിവ് തുന്നിച്ചേർക്കുന്ന സങ്കീർണമായ ശസ്ത്രക്രിയ സുരക്ഷിതമാക്കാൻ അനോഷിനെ എക്മോ ചികിത്സയ്ക്കും വിധേയനാക്കി. അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലെ ആദ്യത്തെ പീഡിയാട്രിക് എക്മോ ചികിത്സയായിരുന്നു ഇത്. ചികിത്സയോട് അതിവേഗം പ്രതികരിച്ച അനോഷിനെ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ എക്മോ, വെന്‍റിലേറ്റർ സഹായങ്ങളിൽ നിന്നു മാറ്റാൻ സാധിച്ചു.
തുടർന്ന് സാധാരണ നിലയിലേക്കു മടങ്ങിയ അനോഷ് പരസഹായമില്ലാതെ ഭക്ഷണം കഴിക്കാനും നടക്കാനും ആരംഭിച്ചു. മികച്ച ചികിത്സ ലഭ്യമാക്കിയ അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലെ ഡോക്റ്റർമാർക്കും മറ്റ് ജീവനക്കാർക്കും കുടുംബം നന്ദി അറിയിച്ചു.
അനോഷ് എന്ന ബാലനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സങ്കീർണമായ ചികിത്സാ ദൗത്യത്തിൽ പങ്കാളികളായ വിദഗ്ധ സംഘത്തെ ആശുപത്രി മാനേജ്‌മെന്‍റ് അഭിനന്ദിച്ചു. പീഡിയാട്രിക് വിഭാഗം മേധാവി ഡോ. രമേശ് കുമാർ, പീഡിയാട്രിക് ഇന്‍റെൻസിവിസ്റ്റ് ഡോ. ആർ.പി. ദിനേശ്, പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. അരുൺ ഗ്രേസ് റോയ് എന്നിവരുടെ ടീമാണ് ചികിത്സ നയിച്ചത്. എമർജൻസി വിഭാഗം മേധാവി ഡോ. ബിനോയ് സേവ്യർ, ഡോ. രഞ്ജിത്ത് ഉണ്ണികൃഷ്ണന്‍റെയും ശ്രീവത്സയുടെയും നേതൃത്തിലുള എക്മോ ടീം, ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ കാർഡിയോതൊറാസിക് & വാസ്‌കുലർ സർജറി ടീമിലെ ഡോ. റിനറ്റ് സെബാസ്റ്റ്യൻ, ഡോ. സുചിത് ചെറുവള്ളി എന്നിവർ ഈ ദൗത്യത്തിന്‍റെ പ്രധാന ഭാഗമായി. ജിജി ഡയസിന്‍റെ നേതൃത്വത്തിലുള്ള നഴ്സിങ് ടീമും ഫിസിയോതെറാപ്പി വിഭാഗവും മറ്റ് ആശുപത്രി ജീവനക്കാരും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിലൂടെയാണ് ഈ നേട്ടം സാധ്യമായത്.
വിവരങ്ങൾ വിശദീകരിക്കാൻ നടത്തിയ വാർത്താസമ്മേളനത്തിൽ സിഇഒ ഡോ. ആബേൽ ജോർജ്, ഓപ്പറേഷൻസ് ഹെഡ് ഡോ. ദിൽഷാദ് തൊണ്ടിപ്പറമ്പിൽ, കമന്‍റേറ്റർ ഷൈജു ദാമോദരൻ എന്നിവരോടൊപ്പം അനോഷിന്‍റെ മാതാപിതാക്കളായ സിൽജോയും ജോൺസിയും പങ്കെടുത്തു.
അപ്പോളോ അഡ്ലക്സ് ആശുപത്രി ലോബിയിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ ബെന്നി ബെഹനാൻ എംപി പങ്കെടുത്തു. അനോഷിനെ ചികിത്സിച്ച ഡോക്റ്റർമാരും നഴ്സുമാരും ആശുപത്രി അധികൃതരും ചടങ്ങിൽ സന്നിഹിതരായി. പ്രമുഖ കമന്‍റേറ്റർ ഷൈജു ദാമോദരൻ, അനോഷിനു പ്രിയപ്പെട്ട ലയണൽ മെസി ജേഴ്‌സിയും ഫുട്ബോളും സമ്മാനമായി നൽകി.