കോട്ടയം നഗരമധ്യത്തിൽ അക്രമം നടത്തിയ തെരുവ് നായ ചത്തു; നാട്ടുകാർ പേവിഷബാധ ഭീതിയിൽ
file image
കോട്ടയം: നഗരമധ്യത്തിൽ അക്രമം നടത്തിയ തെരുവ് നായയെ പിടികൂടി എബിസി സെൻ്ററിലേക്ക് മാറ്റിയ ശേഷം മണിക്കൂറുകൾക്കു ശേഷം ചത്തത് നാട്ടുകാരെ ഭീതിയിലാക്കി. പേവിഷബാധ സംശയത്തിൽ എബിസി സെന്ററിൽ നിരീക്ഷണത്തിൽ ഇരിക്കെയാണ് നായ ചത്തത്. നായയുടെ ആക്രമണത്തിൽ പരുക്കേറ്റ നഗരസഭ മുൻ ചെയർമാൻ പി.ജെ. വർഗീസ് അടക്കമുള്ളവർ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു നഗരത്തിൽ നായയുടെ വിളയാട്ടം.
സാജൻ കെ. ജേക്കബ്, ബി. വർഗീസ്, വി.ജെ ഫുട് വെയർ ജീവനക്കാരൻ ഷാനവാസ് എന്നിവർക്കും നായയുടെ കടിയേറ്റിരുന്നു. കോട്ടയം ടിബി റോഡിൽ കെഎസ്ആർടിസി സ്റ്റാൻഡ് ഭാഗത്ത് നിന്ന് ഓടിയെത്തിയ നായ ആദ്യം സ്റ്റാൻഡിന് സമീപത്ത് വച്ച് രണ്ട് പേരെ കടിച്ചു. ഇവിടെ നിന്നും ഓടിയ നായ മാർക്കറ്റിനുള്ളിലേക്ക് കയറി. ഇവിടെയും ആളുകളെ ആക്രമിച്ച നായ പിന്നീട് കെഎസ്ആർടിസി ഭാഗത്തേക്കെത്തി ആളുകളെ ആക്രമിക്കാൻ ഒരുങ്ങിയതോടെ നാട്ടുകാർ ചേർന്ന് പ്രതിരോധിച്ചു.
തുടർന്ന് സമീപത്തെ കാട്ടിലേക്ക് ഓടിക്കയറിയ നായയെ ഇവിടെയെത്തിയ മൃഗസംരക്ഷണവകുപ്പ് ജീവനക്കാരും നഗരസഭാ ശുചീകരണ തൊഴിലാളികളും എബിസി സെൻ്റർ ജീവനക്കാരും ചേർന്ന് പിടികൂടി കോടിമത എബിസി സെൻ്ററിലേക്ക് മാറ്റി. പേവിഷബാധ സംശയിച്ചതിനാൽ നായ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് നായ ചത്തത്. നായയുടെ പോസ്റ്റ്മോർട്ടം നടപടികളും പേവിഷബാധ പരിശോധനയും നാളെ നടത്തുമെന്ന് അധികൃതർ പറഞ്ഞു.