R Sugathan
കൊച്ചി: സത്യപ്രതിജ്ഞയ്ക്കായി ഇടക്കാല ജാമ്യം അനുവദിച്ചതിനു പിന്നാലെ തടസ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിൽ. ആർ. സുഗതന് ജാമ്യം നൽകരുതെന്നും വിയ്യൂർ ജയിലിൽ വച്ച് സത്യപ്രതിജ്ഞ ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കാമെന്നുമാണ് സർക്കാരിന്‍റെ വാദം. ചട്ടപ്രകാരം ഇതിന് തടസമില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു.
സുഗതന് ജയിലിൽ വച്ച് സത്യപ്രതിജ്ഞ ചെയ്യാനാവുമോ എന്ന് കോടതി കഴിഞ്ഞ ദിവസം സർക്കാരിനോട് ചോദിച്ചിരുന്നു. വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കവെയാണ് കോടതി ചോദ്യം ഉന്നയിച്ചത്. ഇക്കാര്യത്തിൽ തിങ്കളാഴ്ച മറുപടി നൽകാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. തുടർന്നാണ് സർക്കാരിന്‍റെ മറുപടി.
കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ കോടതി സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചരുന്നു. ജൂലൈ 13 ന് വൈകിട്ട് 5 മണി മുതൽ ജൂലൈ 14 രാത്രി 9 മണിവരെയാണ് സുഗതന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. നെടുമങ്ങാട് കോടതിയാണ് ജാമ്യം നൽകിയത്. തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ.
നിരന്തരം കുറ്റകൃത‍്യങ്ങളിൽ ഏർപ്പെടുന്ന പശ്ചാത്തലത്തിൽ സുഗതനെതിരേ കാപ്പാ നിയമ പ്രകാരം തിരുവനന്തപുരം ജില്ലാ കലക്റ്റർ നടപടി സ്വീകരിച്ചിരുന്നു. ഇതോടെയാണ് കഴിഞ്ഞ ദിവസം വീട് വളഞ്ഞ് സുഗതനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായിരുന്നു സുഗതൻ.