ടി.ജി. മോഹൻദാസ്
തിരുവനന്തപുരം: നീറ്റ് വിഷയത്തിൽ ഡൽഹിയിലെ ജന്തർമന്തറിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസിന്‍റെ അറസ്റ്റു രേഖപ്പെടുത്തിയകതിനു പിന്നാലെ വിദ്വേഷ വീഡിയോ നീക്കം ചെയ്യാനുള്ള നീക്കവുമായി പൊലീസ്. വിഡീയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മെറ്റക്ക് പൊലീസ് കത്ത് നൽകും.
മോഹൻദാസിന്‍റെ വീട്ടിൽ നിന്ന് ലാപ്ടോപ്പും മൊബൈലും പിടിച്ചെടുത്തിട്ടുണ്ട്. കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങളാണ് ടി.ജി. മോഹൻദാസിനെതിരേ ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയിൽ വേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘത്തിന്. 10 ദിവസം മുൻപാണ് മോഹൻദാസിനെതിരേ കലാപ ആഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് അന്വേഷണം നടത്തുന്നത്.
താനായിരുന്നെങ്കിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ വെടിവയ്ക്കാൻ ഉത്തരവിടുമായിരുന്നു എന്നതടക്കമുള്ള പരാമർശം ഇയാൾ നടത്തിയിരുന്നു. കൂടാതെ ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് സമരത്തിൽ പങ്കെടുക്കുന്നതെന്ന മറ്റൊരു പരാമർശവും നടത്തിയിരുന്നു.