മാനന്തവാടി: വയനാട്ടിൽ വിധവയായ ആദിവാസി സ്ത്രീയെ ഭീഷണിപ്പെടുത്തി രണ്ടു വർഷത്തോളം പീഡിപ്പിച്ചെന്ന് പരാതി. കാട്ടിക്കുളം പനവല്ലി സ്വദേശിയായ 43കാരിയുടെ പരാതിയിൽ കാട്ടിക്കുളം പുളിമൂട് കുന്ന് സ്വദേശി വർഗീസിനെ തിരുനെല്ലി പൊലീസ് കസ്റ്റഡിയിലെടുത്തു.
2023 മുതലാണ് പീഡിപ്പിക്കാൻ തുടങ്ങിയതെന്ന് പരാതിക്കാരി പറഞ്ഞു. മകൾക്ക് വിവാഹാലോചനയുമായാണ് വർഗീസ് എത്തിയത്. 2023 ഏപ്രിലിൽ മകളുടെ വിവാഹം കഴിഞ്ഞു. തുടർന്ന് താൻ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഇതിനിടെയാണ് വർഗീസ് എത്തി പീഡിപ്പിച്ചത്.
തനിക്ക് ഇടയ്ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടാകാറുള്ളത് ഇയാൾ മറയാക്കി. സുഹൃത്തായ മന്ത്രവാദി നൽകിയതാണെന്നു പറഞ്ഞ് വർഗീസ് ചരട് കൊണ്ടുവന്ന് കൈയിൽ കെട്ടി. ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. കർണാടകയിലെ ഏതോ സ്വാമിയുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നാണ് വർഗീസ് പറഞ്ഞത്. തന്നെ കൊല്ലാൻ സ്വാമി പറഞ്ഞെന്നും അടുത്തിടെ വർഗീസ് പറഞ്ഞു.
കുടുംബത്തിലെ ഒരാൾ മരിച്ചാൽ ബാക്കിയുള്ളവരും ഒന്നൊന്നായി മരിക്കുമെന്നും വർഗീസ് പറഞ്ഞു. ഇതോടെ മകളെ വിവരം അറിയിച്ചു. മകൾ എത്തിയ ശേഷമാണ് പരാതി നൽകിയത്. എന്നാൽ പരാതി ഒത്തുതീർപ്പാക്കാമെന്നും 6,000 രൂപ നൽകാമെന്നും അറിയിച്ച് വർഗീസ് ഉൾപ്പെടെയുള്ളവർ തന്നെക്കൊണ്ട് ഒപ്പിട്ടു വാങ്ങിയെന്നും സ്ത്രീ പറഞ്ഞു.