വയലിലേക്ക് ചിന്നിച്ചിതറി ശരീരഭാഗങ്ങൾ; മണിക്കൂറുകൾ കഴിഞ്ഞിട്ടും അണയാതെ തീ
തൃശൂർ: പൂരത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്ന മുണ്ടത്തിക്കോടിപ്പോൾ കണ്ണീരിൽ കുതിരുകയാണ്. ഇനിയും അണഞ്ഞു തീർന്നിട്ടില്ലാത്ത തീ നാളങ്ങൾക്കുള്ളിൽ ഉറ്റവർ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നുള്ള ആശങ്കയിലാണ് നാട്ടുകാർ. വൻസ്ഫോടനത്തിന്‍റെ ബാക്കിയെന്നോണം കനത്തു കെട്ടി നിൽക്കുന്ന പുക. കൊയ്ത്തു കഴിഞ്ഞ പാടത്തേക്ക് ചിന്നിച്ചിതറി വീണ ശരീരാവശിഷ്ടങ്ങൾ തെരയുന്ന രക്ഷാപ്രവർത്തകർ.
വെടിമരുന്നു പുരകൾ ഉണ്ടായിരുന്ന പ്രദേശത്തെ മരങ്ങളെല്ലാം സ്ഫോടനത്തിൽ കരിഞ്ഞുണങ്ങിയ നിലയിലാണ്. പാടത്തിനു നടുവിലെ അഞ്ച് വെടിമരുന്നു പുരകളും കത്തിയമർന്നുവെന്ന് ഇനിയും നാട്ടുകാർക്ക് വിശ്വസിക്കാനായിട്ടില്ല. ചൊവ്വാഴ്ച മൂന്നരയോടെയാണ് മുണ്ടത്തിക്കോടിലെ വെടിമരുന്നു പുരകളിൽ തീ പിടിച്ചത്.
അപകടസാധ്യത ഉള്ളതു കൊണ്ടു തന്നെ വിജനമായ പ്രദേശത്താണ് വെടിമരുന്നു പുരകൾ നിർമിച്ചിരുന്നത്. പക്ഷേ ദുരന്തമുണ്ടായപ്പോൾ അത് രക്ഷാപ്രവർത്തനത്തിനൊരു വെല്ലുവിളിയായി. ജെസിബി ഉപയോഗിച്ച് മതിൽ ഉൾപ്പെടെ പൊളിച്ചു നീക്കിയാണ് ഫയർഫോഴ്സ് സ്ഥലത്തേക്കുള്ള വഴിയുണ്ടാക്കിയത്. നാൽപ്പത് പേരാണ് അപകടസമയത്ത് വെടിപ്പുരകളിൽ ഉണ്ടായിരുന്നതെന്നാണ് ഏകദേശ കണക്ക്. എന്നാൽ ജീവനക്കാരുടെ ബന്ധുക്കൾ ഭക്ഷണവുമായി എത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സ്ഫോടനം തുടങ്ങിയപ്പോൾ തന്നെ ജീവനക്കാരിൽ ചിലർ ഓടി രക്ഷപെട്ടിരുന്നു. പൊലീസും ഫയർഫോഴ്സും ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടും സ്ഫോടനമുണ്ടായ സ്ഥലത്തെത്താൻ സാധിക്കാത്ത വിധത്തിൽ പൊട്ടിത്തെറി തുടരുകയായിരുന്നു.