തൃശൂർ: കഴിഞ്ഞ വർഷത്തെ തൃശൂർ പൂരവുമായി ബന്ധപ്പെട്ട അന്വേഷത്തിൽ റവന്യൂ മന്ത്രി കെ. രാജന്‍റെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം. സംഭവത്തിൽ എഡിജിപി അജിത് കുമാറിനുണ്ടായ വീഴ്ചയെപ്പറ്റി ഡിജിപി നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് മൊഴിയെടുപ്പ്. എന്നാൽ, നിയമസഭാ സമ്മേളനം കഴിഞ്ഞതിനു ശേഷം മൊഴിയെടുക്കാമെന്ന് മന്ത്രി മറുപടി നൽകി.
കേസിൽ എഡിജിപി അജിത് കുമാറിന്‍റെയും മന്ത്രി കെ. രാജന്‍റെയും മാത്രമാണ് മൊഴിയെടുക്കാൻ ബാക്കിയുള്ളത്. ഇരുവരുടെയും മൊഴിയെടുത്തതിനു ശേഷം റിപ്പോർട്ട് സമർപ്പിക്കും.
2024ല്‍ തൃശൂര്‍ പൂരം നടന്ന ഏപ്രില്‍ 19ന് പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ നടപടികളാണ് വിവാദത്തിലായത്. 21ന് പുലര്‍ച്ചെ മൂന്നു മണിക്ക് നടക്കേണ്ട വെടിക്കെട്ടിന് തിരക്കു നിയന്ത്രിക്കാനെന്ന പേരില്‍ രാത്രി പത്തുമണിയോടെ സ്വരാജ് റൗണ്ടിലേക്കുള്ള പൊലീസ് ബാരിക്കേഡ് കെട്ടി അടച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. തിരുവമ്പാടി ഭാഗത്തുനിന്ന് വടക്കുന്നാഥ ക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും അടച്ചതോടെ തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും തടസപ്പെട്ടു. ജനക്കൂട്ടം പൊലീസിനെ ചോദ്യം ചെയ്തു. ആള്‍ക്കൂട്ടത്തിനുനേരെ പൊലീസ് ലാത്തി വീശിയെന്നും പരാതിയുയര്‍ന്നു.
പൊലീസിനെതിരെ തിരുവമ്പാടി ദേവസ്വം പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ തിരുവമ്പാടി ദേവസ്വം എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയില്‍ ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ടായി. സംഭവം വന്‍ വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സിറ്റി പൊലീസ് കമ്മിഷണറെ സ്ഥലംമാറ്റുകയും സംഭവം അന്വേഷിക്കാന്‍ എഡിജിപിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണെമന്നായിരുന്നു നിര്‍ദേശമെങ്കിലും അഞ്ചു മാസം പിന്നിട്ടിട്ടും നടപടിയൊന്നുമുണ്ടായില്ല.ഇ തിനിടയില്‍ കഴിഞ്ഞ ദിവസം പൂരം അലങ്കോലമാക്കിയത് സംബന്ധിച്ച് അന്വേഷണമൊന്നും നടന്നിട്ടില്ലെന്ന വിവരാവകാശ മറുപടി പുറത്ത് വന്നതോടെയാണ് വിഷയം വീണ്ടും സജീവ ചര്‍ച്ചയായത്.
തെറ്റായ വിവരം നല്‍കിയെന്ന് ചൂണ്ടിക്കാണിച്ച് വിവരാവകാശ മറുപടി നല്‍കിയ പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തും അന്വേഷണം തുടരുകയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍കൂടി അറിയിച്ചുമാണ് വിവാദത്തെ സര്‍ക്കാര്‍ പ്രതിരോധിച്ചത്.