ശ്രീറാം വെങ്കിട്ടരാമന്‍ |കെ.എം. ബഷീർ
തിരുവനന്തപുരം: ഐഎഎസ് ഉദ‍്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഏക പ്രതിയായ മാധ‍്യമ പ്രവർത്തകൻ കെ.എം. ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ ആരംഭിച്ചു. ആറു വർഷത്തിന് ശേഷം വിചാരണ ആരംഭിച്ച കേസിൽ ഒന്നാം സാക്ഷിയായി മാധ‍്യമപ്രവർത്തകൻ സയിഫുദീൻ ഹാജിയെ വിസ്തരിച്ചു.
ബഷീറിന് അപകടം പറ്റിയെന്ന് അറിഞ്ഞാണ് സംഭവസ്ഥലത്ത് എത്തിയതെന്നും അവിടെയുണ്ടായിരുന്ന നാട്ടുകാരിൽ നിന്നും കൂടുതൽ വിവരങ്ങൾ വ‍്യക്തമായെന്നും സയിഫുദീൻ കോടതിയിൽ പറഞ്ഞു.
പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജരായെങ്കിലും പ്രതിക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ കെ. രാമൻപിള്ള ഹാജരായില്ല. പ്രതിഭാഗത്തിന്‍റെ ആവശ‍്യപ്രകാരം ക്രോസ് വിസ്താരം വരുന്ന തിങ്കളാഴ്ചത്തേക്ക് മാറ്റി. തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
അശ്രദ്ധമായി മനുഷ്യജീവന് ആപത്താകും വിധം പൊതു നിരത്തില്‍ വാഹനമോടിക്കല്‍, മനപൂര്‍വമുള്ള നരഹത്യ, തെളിവുകള്‍ നശിപ്പിക്കല്‍, തെറ്റായ വിവരം നല്‍കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണു പ്രതിക്കെതിരേ ചുമത്തിയിട്ടുള്ളത്.