ആർ. ഗോപീകൃഷ്ണൻ
കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകനും മെട്രൊ വാർത്ത ചീഫ് എഡിറ്ററുമായിരുന്ന കോട്ടയം കോടിമത ഒതേമംഗലത്ത് ആർ. ഗോപീകൃഷ്ണനെ (67) നാലാം ചരമവാർഷികത്തിൽ അനുസ്മരിച്ചു. മൂവാറ്റുപുഴ വെള്ളൂർ ഭവനിൽ വി.പി. രാഘവൻ നായരുടെയും പങ്കജാക്ഷിയമ്മയുടെയും മകനായ ഇദ്ദേഹത്തിന് 1985, 88 വർഷങ്ങളിൽ സംസ്ഥാന സർക്കാരിന്‍റെ മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഭാര്യ: ലീല ഗോപീകൃഷ്ണൻ. മക്കൾ: വിനയ് ഗോപീകൃഷ്ണൻ (ബിസിനസ്, ബംഗളൂരു), ഡോ. സ്നേഹ ഗോപീകൃഷ്ണൻ (അസി. പ്രൊഫ. വിമല കോളെജ്, തൃശൂർ) മരുമകൻ: എം.എസ്. സൂരജ് (എച്ച്ഡിഎഫ്സി ബാങ്ക്, തൃശൂർ). മൂവാറ്റുപുഴ നിർമല കോളെജ്, പെരുന്ന എൻഎസ്എസ് കോളെജ്, ബൾഗേറിയയിലെ ജോർജ് ദിമിത്രോവ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായയിരുന്നു വിദ്യാഭ്യാസം.
ദീപികയിൽ പത്രപ്രവർത്തനം ആരംഭിച്ച ഗോപീകൃഷ്ണൻ മംഗളം, കേരള കൗമുദി എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1989ലെ എം. ശിവറാം അവാർഡ്, രാഷ്‌ട്രീയ റിപ്പോർട്ടിങ്ങിൽ വി. കരുണാകരൻ നമ്പ്യാർ പുരസ്കാരം, കെ.സി. സെബാസ്റ്റ്യൻ പുരസ്കാരം, സി.എച്ച്. മുഹമ്മദ് കോയ പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഡാൻ ബ്രൗണിന്‍റെ പ്രശസ്തമായ "ഡാവിഞ്ചി കോഡ്' എന്ന പുസ്തകത്തിന്‍റെ മലയാള പരിഭാഷ നിർവഹിച്ചിട്ടുണ്ട്.
എൽടിടിഇ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യത്തെ മലയാള പത്രപ്രവർത്തകനായിരുന്നു അദ്ദേഹം. 2022 ജൂലൈ 31നായിരുന്നു അന്തരിച്ചത്. സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.