റിങ്കു ദിഗൽ, ശാലിനി ഭാലിയാർ സിങ്
അങ്കമാലി: ഒമ്പതരക്കിലോ കഞ്ചാവുമായി യുവതിയുൾപ്പടെ രണ്ട് പേർ അങ്കമാലിയിൽ പൊലീസ് പിടിയിൽ. ഒഡീഷ കണ്ഡമാൽ സ്വദേശികളായ റിങ്കു ദിഗൽ (25), ശാലിനി ഭാലിയാർ സിങ് (22) എന്നിവരാണ് അങ്കമാലി പൊലീസിന്‍റെ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ അങ്കമാലിയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
സ്ഥിരമായി കഞ്ചാവ് കടത്തിവിൽപ്പന നടത്തുന്നവരാണിവർ. ഒഡീഷയിൽ നിന്ന് മൂവായിരം മുതൽ അയ്യായിരം രൂപ വരെ വിലയ്ക്കു വാങ്ങി ഇവിടെ പതിനയ്യായിരം, ഇരുപതിനായിരം രൂപാ നിരക്കിൽ ഹോൾസെയിലായി കച്ചവടം നടത്തി ഉടൻ തന്നെ തിരിച്ചു പോകുന്നവരാണ്.
കുറച്ച് നാളുകളായി പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇൻസ്പെക്ടർ എ. രമേഷ്, എസ്ഐമാരായ കെ. പ്രദീപ് കുമാർ, എം.എസ്. ബിജീഷ്, അജിത്, എഎസ്ഐ നവീൻ ദാസ്, സീനിയർ സിപിഒ മാരായ അജിത തിലകൻ, എം.ആർ. മിഥുൻ, അജിത്കുമാർ, കെ.ആർ. മഹേഷ്, സിപിഒ മാരായ ഹരികൃഷ്ണൻ, അനസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.