രാഹുൽ മാങ്കൂട്ടത്തിലും വി. ശിവൻകുട്ടിയും
തിരുവനന്തപുരം: ബാലാത്സംഗവും ഗർഭഛിദ്രവുമടക്കമുള്ള ആരോപണങ്ങൾ നേരിട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി പാലക്കാട്ട് വേദി പങ്കിട്ടത്തിൽ പ്രശ്നമൊന്നും തോന്നിയില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. അദ്ദേഹം ശിക്ഷിക്കപ്പെട്ട വ്യക്തിയല്ലല്ലോ, രാഹുലിനെ തടയില്ലെന്ന് സംസ്ഥാന സെക്രട്ടറി തന്നെ വ്യക്തമാക്കിയതാണല്ലോ എന്നും മന്ത്രി പറഞ്ഞു.
"രാഹുൽ അവിടുത്തെ എംഎൽഎയാണ്. അയാളുടെ മണ്ഡലത്തിൽ വച്ചു നടന്ന പരിപാടിയിൽ അദ്ദേഹം പങ്കെടുക്കുന്നു. കേസ് അന്വേഷണം നടക്കുന്നതേയുള്ളൂ. അദ്ദേഹം ശിക്ഷിക്കപ്പെട്ട വ്യക്തിയല്ല. അങ്ങനെയുള്ള ഒരാളെ മാറ്റിനിർത്തുകയോ പരിപാടിയിൽ പേരു വയ്ക്കാതെയിരിക്കുകയോ ചെയ്യുന്നത് ഞങ്ങളുടെ അന്തസിന് നിരക്കുന്നതല്ല.
കോൺഗ്രസാണെങ്കിൽ വർഷങ്ങളായി മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. ഞാൻ രാജിവയ്ക്കണമെന്നു പറഞ്ഞ് കരിങ്കോടി കാണിക്കുന്നു. മന്ത്രി വാസവൻ രാജിവയ്ക്കണമെന്നു പറയുന്നു. ആവർത്തിച്ച് പറഞ്ഞു പറഞ്ഞ് രാജിക്കൊരു വിലയില്ലാതായി. രാഷ്ട്രീയത്തിൽ മാന്യത കാണിക്കുക എന്ന നിലപാടാണ് ഞങ്ങൾ സ്വീകരിച്ചിരിക്കുന്നത്. ബിജെപി കൗൺസിലർ ഇറങ്ങിപ്പോയത് അവരുടെ പാർട്ടിയുടെ തീരുമാനമായിരിക്കും'' ശിവൻകുട്ടി പറഞ്ഞു.
സ്കൂൾ ശാസ്ത്രോത്സവത്തിൽ മന്ത്രി വി. ശിവൻകുട്ടിയും മന്ത്രി എം.പി. രാജേഷിനുമൊപ്പം രാഹുൽ വേദി പങ്കിട്ടത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. വേദിയിൽ നിന്നും ബിജെപി കൗൺസിലർ ഇറങ്ങിപ്പോയിരുന്നു. സംഭവത്തിൽ വലിയ വിവാദങ്ങളുയരുന്ന സാഹചര്യത്തിലാണ് മന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.