പത്തനംതിട്ട: നീണ്ട 42 വർഷമായി അയ്യപ്പന് മുൻപിൽ കളരി അഭ്യാസം അവതരിപ്പിച്ച് ചാവക്കാട് വല്ലഭട്ട കളരിസംഘം. കൃഷ്‌ണദാസ് ഗുരുക്കളുടെ ശിക്ഷണത്തിൽ 14 പേരടങ്ങുന്ന സംഘമാണ് സന്നിധാനത്ത് ശ്രീ ധർമ്മ ശാസ്താ ഓഡിറ്റോറിയത്തിൽ കളരിഅഭ്യാസ പ്രകടനം കാഴ്ച വച്ചത്. കൃഷ്‌ണദാസ് ഗുരുക്കളുടെ പിതാവ് പത്മശ്രീ ഗുരു ശങ്കരനാരായണ മേനോൻ തുടങ്ങിവച്ച ശബരിമല സന്നിധാനത്തെ കളരി അഭ്യാസ പ്രകടനം മകൻ തുടർന്ന് പോരുന്നു.
തൃശൂർ ജില്ലയിൽ 14 ബ്രാഞ്ചുകൾ ഉള്ള കളരിസംഘത്തിൽ 117 പേർ കളരി അഭ്യസിക്കുന്നുണ്ട്. കളരിവന്ദനം, പുലിയങ്ക പയറ്റ്, മുച്ചാൺ പയറ്റ്, കാലുയർത്തി പയറ്റ്, മെയ്പ്പയറ്റ്, കഠാര പയറ്റ്, ഉടവാൾ പയറ്റ്, മറപിടിച്ച കുന്തം, വടിവീശൽ, ഉറുമി പയറ്റ്, കത്തിയും തടയും, ഒറ്റച്ചുവട്, കൂട്ടചുവട് എന്നിവയാണ് സംഘം അവതരിപ്പിച്ചത്. ഗോവ നാഷണൽ ഗെയിംസ് സ്വർണ മെഡൽ ജേതാക്കളായ അജീഷ്, ഗോകുൽ, ആനന്ദ്, വിനായക്, ഖേലോ ഇന്ത്യ ഖേലോ സ്വർണ മെഡൽ ജേതാക്കളായ അഭിനന്ദ്, ഗോകുൽ കൃഷ്ണ തുടങ്ങിയവർ അഭ്യാസ പ്രകടനങ്ങൾ കാഴ്ചവച്ചു. കൃഷ്ണദാസ് ഗുരുക്കളോടൊപ്പം രാജീവ് ഗുരുക്കളും ദിനേശൻ ഗുരുക്കളും സംഘത്തെ അനുഗമിച്ചു.