file image
കോട്ടയം: കേന്ദ്ര ബജറ്റ് കേരളത്തെ സംബന്ധിച്ച് ഏറെ നിരാശാകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബജറ്റ് പ്രഖ്യാപനങ്ങൾ കേട്ടപ്പോൾ കേരളം ഇന്ത്യയുടെ ഭാഗമാണോ എന്നു പോലും ആലോചിച്ചു പോയതായും അദ്ദേഹം പരിഹസിച്ചു. നിരന്തരം ഉന്നയിച്ചിരുന്ന എയിംസ്, അതിവേഗ റെയ്ൽവേ പാതയടക്കം ഒരു പദ്ധതി പോലും ബജറ്റിൽ പരാമർശിക്കപ്പെട്ടില്ല. ആശ്വാസം നൽകുന്ന ഒരു പദ്ധതിയുമില്ലെന്ന് മാത്രമല്ല കേന്ദ്രം എത്രമാത്രം അവഗണനയോടെയാണ് കേരളത്തെ കാണുന്നതെന്ന് ഈ ബജറ്റിൽ നിന്ന് വ്യക്തമാണ്.
ബജറ്റിൽ കേരളത്തിലേക്കുള്ള ധാതു ഇടനാഴി പദ്ധതിയിൽ പ്രഥമ ദൃഷ്ടിയിൽ തന്നെ അപകടം കാണുന്നുണ്ട്. കേരളത്തിന്‍റെ ധാതുസമ്പത്ത് കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാനുള്ള ഒരു വഴിയായി ഇത് മാറാൻ സാധ്യതയുണ്ട്. സംസ്ഥാനവുമായി കൂടിയാലോചിച്ചു മാത്രമേ പദ്ധതിയുടെ നയങ്ങൾ തീരുമാനിക്കുവാൻ പാടുള്ളൂ.
റബർ കർഷകർക്ക് താങ്ങ് വില 250 രൂപയാക്കുമെന്ന് പറഞ്ഞ കേരള സർക്കാർ തന്നെ 10 വർഷം കൊണ്ട് ഈ മേഖലയെ തകർത്തു. ഈ ഘട്ടത്തിൽ കേന്ദ്രവും ഒന്നും ചെയ്യുന്നില്ല. യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചു വന്നാൽ കർഷകർക്ക് വേണ്ടിയുള്ള നിലപാടുകൾ സ്വീകരിക്കുമെന്നും സതീശൻ പറഞ്ഞു.