file image
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ് യു പ്രവർത്തകർ ആക്രമിച്ചെന്ന ആരോപണം തള്ളി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ആക്രമിക്കപ്പെട്ടുവെന്നത് വെറും അഭിനയം മാത്രമാണ്. കെഎസ് യു പ്രവർത്തകർ മന്ത്രിയുടെ സമീപത്ത് പോലും എത്തിയിട്ടില്ല. റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ അക്രമം നടന്നതിന് യാതൊരു തെളിവുമില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ കൈയിലുണ്ടെന്ന് പറയുന്ന പരുക്ക് രണ്ട് ദിവസം മുൻപുള്ള വിവിധ പരിപാടികളുടെ ചിത്രങ്ങളിലും കാണാമെന്നും സതീശൻ ചൂണ്ടിക്കാട്ടി.
സംഭവത്തിന് ദൃക്സാക്ഷിയല്ലാത്ത സ്പീക്കർ ഇത്തരമൊരു ഗൂഢാലോചനയിൽ പങ്കാളിയാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മന്ത്രിയുടെ കൈയും കഴുത്തും കെഎസ് യു പ്രവർത്തകർ പിടിച്ചുതിരിച്ചു എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് എം.വി. ഗോവിന്ദൻ പാർട്ടി പ്രവർത്തകരേ അക്രമത്തിന് പ്രകോപിപ്പിക്കുകയാണ്. കരിങ്കൊടി കാണിച്ച പ്രവർത്തകർക്കെതിരേ വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തത് തെറ്റായ നടപടിയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു,