പുലിപ്പല്ല് കേസിൽ അന്വേഷണം തത്കാലം തുടരേണ്ടതില്ലെന്ന ധാരണയിൽ വനം വകുപ്പ്
file image
കൊച്ചി: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് വനം മേധാവി. വേടനെ ന്യായീകരിച്ചും കുറ്റപ്പെടുത്തിയുമുള്ള റിപ്പോർട്ടാണ് വനം മേധാവി സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്.
വേടമെതിരായ നടപടി നിയമങ്ങൾ പാലിച്ചായിരുന്നെന്ന് റിപ്പോർട്ടിൽ ന്യായീകരിക്കുന്നു. എന്നാൽ കേസിൽ ഉദ്യോഗസ്ഥർ ശ്രീലങ്കൻ ബന്ധം ആരോപിച്ചത് ശരിയായില്ലെന്നും കുറ്റപ്പെടുത്തുന്നു. അന്വേഷണത്തിന് മുൻപു തന്നെ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് വിശദാംശങ്ങൾ പറഞ്ഞത് തെറ്റായിപ്പോയെന്നും വിമർശനമുയർന്നിട്ടുണ്ട്.
കേസിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുന്നതിന്‍റെ ഭാഗമായാണ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ വനം മേധാവിയോട് റിപ്പോർട്ട് തേടിയത്. റിപ്പോർട്ട് പരിശോധിച്ച ശേഷം നടപടിയുണ്ടായേക്കും.
അറസ്റ്റിനു പിന്നാലെ വനംവകുപ്പിനെതിരേ രൂക്ഷ വിമർശനം ഉയർന്നിരുന്നു. പലരും ഇത് രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാനുള്ള നീക്കത്തിലേക്ക് മന്ത്രി കടന്നത്. മുഖ്യമന്ത്രിയുടെ കൂടി നിർദേശ പ്രകാരമാണ് നീക്കമെന്നാണ് വിവരം.