വിജില്‍ തിരോധാന കേസ്; സരോവരത്തെ ചതുപ്പിൽ നിന്നും മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് വിജില്‍ തിരോധാന കേസില്‍ നിർണായക കണ്ടെത്തൽ. സരോവരത്തിൽ കുഴിച്ചു മൂടിയ വിജിലിന്‍റെ അസ്ഥികൾ കണ്ടെത്തി. തെരച്ചിൽ തുടങ്ങി 7-ാം ദിവസമാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സരോവരത്തെ ചതുപ്പിൽ നിന്നും മൃതദേഹങ്ങൾ കെട്ടിത്താഴ്ത്താനുപയോഗിച്ച കല്ലുകളും കണ്ടെത്തിയിട്ടുണ്ട്.
2019 ലാണ് വിജിലിനെ കാണാതാവുന്നത്. അമിത ലഹരി ഉപയോഗിച്ചതിനെ തുടർന്ന് മരിച്ച വിജിലിന്‍റെ മൃതദേഹം സുഹൃത്തുക്കളായ നിഖിലും ദീപേഷും ചേർന്ന് ചതുപ്പിൽ കെട്ടിത്താഴ്ത്തുകയായിരുന്നു. ഇവരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.
ആറ് വർഷത്തോളം തുമ്പില്ലാതിരുന്ന കേസിൽ, അറസ്റ്റിലായ പ്രതികളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് എലത്തൂർ പൊലീസ് നടത്തിയ അന്വേഷണമാണ് വഴിത്തിരുവായത്. പ്രതികളുടെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് നിർണായക കണ്ടെത്തൽ.