എം.ആർ. അജിത് കുമാറിന് ക്ലീൻചിറ്റ്: ആരോപണങ്ങള്‍ കഴമ്പില്ലെന്ന് വിജിലൻസ്; അന്തിമറിപ്പോർട്ട് ഡിജിപിക്ക് കൈമാറും 
Kerala

എം.ആർ. അജിത് കുമാറിന് ക്ലീൻചിറ്റ്: ആരോപണങ്ങള്‍ കഴമ്പില്ലെന്ന് വിജിലൻസ്; അന്തിമറിപ്പോർട്ട് ഡിജിപിക്ക് കൈമാറും

സ്വര്‍ണക്കടത്ത് കേസില്‍ പി.വി. അന്‍വറിന് തെളിവ് ഹാജരാക്കാനായില്ലെന്നും, വിജിലന്‍സ് അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

Namitha Mohanan

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിന് ക്ലീൻചിറ്റ് നൽകി വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എഡിജിപിക്ക് അനുകൂലമായ കണ്ടെത്തൽ. അന്തിമ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും.

സ്വര്‍ണക്കടത്ത് കേസില്‍ പി.വി. അന്‍വറിന് തെളിവ് ഹാജരാക്കാനായില്ലെന്നും, വിജിലന്‍സ് അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളിൽ ഇരട്ടിവിലക്ക് മറിച്ചു വിറ്റു എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയല്ലെന്നാണ് വിജിലൻസിന്‍റെ റിപ്പോർട്ടിലുള്ളത്. 8 വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനയാണ് വിലയിൽ ഉണ്ടായത്. സർക്കാരിനെ അറിയിക്കുന്നത് അടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

കോടികൾ മുടക്കി കവടിയാർ കൊട്ടാരത്തിന് സമീപം ആഢംബര ബംഗ്ലാവ് നിര്‍മിക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം. താഴത്തെ കാർ പാര്‍ക്കിംഗ് നില ഉള്‍പ്പെടെ മൂന്ന് നിലകെട്ടിടം. എന്നാൽ എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്താണ് വീട് നിർമാണമെന്നാണ് കണ്ടെത്തൽ. വീട് നിർമാണം യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിജിലൻസ്.

കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്‍റെ വിഹിതം എംആർ അജിത് കുമാറിന് ലഭിച്ചു എന്നുമായിരുന്നു മറ്റൊരു ആരോപണം. ക്ലീൻചിറ്റ് മാത്രമല്ല ഇതിൽ, സുജിത് ദാസിന്‍റെ കാലയളവിലാണ് ഏറ്റവും കൂടുതൽ സ്വർണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളിൽ പ്രതി ചേർത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിയിലും എം.ആർ. അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം രണ്ടാഴ്ചക്കകം ഡിജിപിക്ക് കൈമാറും.

എൻഡിഎ-ഇന്ത്യ സഖ്യം എംപിമാർ മുഖാമുഖം; പാർലമെന്‍റിന്‍റെ പ്രവേശനകവാടത്തിൽ നേർക്കുനേർ ഭരണ-പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം ആർബിഐ ഓഫീസിൽ യന്ത്രത്തിൽ കൈ കുടുങ്ങി ജീവനക്കാരന് ദാരുണാന്ത്യം

സവർക്കറെ പുകഴ്ത്തി ചോദ്യം; സസ്പെൻഷൻ നടപടി സ്റ്റേ ചെയ്യണമെന്ന അധ്യാപകന്‍റെ ആവശ്യം ഹൈക്കോടതി തള്ളി

''ഇന്ത‍്യൻ ടീമിലെത്തിയപ്പോൾ അവൻ ഒരു ഇൻട്രോവെർട്ടായിരുന്നു, സംസാരിച്ചിരുന്നത് ചിലരോട് മാത്രം''; ഗംഭീറിനെ പറ്റി ഹർഭജൻ

കാവേരി നദീജല തർ‌ക്കം; കർണാടക ബന്ദിന് സമ്മിശ്ര പ്രതികരണം