"അരവണ കാത്തിരിക്കുന്ന മുസൽമാന്‍റെ ഇന്ത്യ, പടച്ച റബ്ബേ നട അടച്ചോ എന്നു ചോദിക്കുന്ന ഹൈന്ദവന്‍റെ ഇന്ത്യ"; വൈറലായി കമന്‍ററി|Video
മലപ്പുറം: പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെയാണ് ചുട്ട മറുപടി നൽകിയത്. പഹൽഗാമിലെ ഭീകരാക്രമണത്തെ വിമർശിച്ചു കൊണ്ട് മലപ്പുറത്തെ സെവൻസ് ഫുട്ബോൾ ഗ്രൗണ്ടിൽ അരങ്ങേറിയ കമന്‍ററിയിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
ഗ്യാലറിയിലുള്ളവരെല്ലാം ദി നേഷൻ ഓഫ് യൂണിറ്റി എന്ന ബാനർ പിടിച്ചിരിക്കുന്നതിനൊപ്പമാണ് ടൂർണമെന്‍റിന്‍റെ ഫൈനൽ പോരാട്ടത്തിനു മുന്നോടിയായി യുവാവിന്‍റെ കമന്‍ററി ഉണ്ടായത്. മതം ചോദിച്ച് വെടിയുതിർത്തവരോട് എന്ന കുറിപ്പോടെയാണ് കമന്‍ററി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കമന്‍ററി വായിക്കാം
അധർമത്തിന്‍റെ പാക്കിസ്ഥാനികൾ അറിയുക, മറക്കില്ല, പൊറുക്കില്ല ഈ ദുനിയാവിലൊരിക്കലും ആ കൊടും ക്രൂരതയുടെ ചോരപ്പാടുകൾ. ഇത് ഇന്ത്യയാണ് പാപമോചനത്തിന്‍റെ നിർവൃതി തേടി അയ്യപ്പന്‍റെ തിരുനടയിലേക്ക് മല ചവിട്ടാൻ പോയ സുഹൃത്തിന്‍റെ അരവണ കാത്തിരിക്കുന്ന മുസൽമാന്‍റെ ഇന്ത്യ. പടച്ച റബ്ബേ നട അടച്ചോ എന്ന് ചോദിക്കുന്ന ഹൈന്ദവന്‍റെ ഇന്ത്യ. മഞ്ഞ് പെയ്യുന്ന ഡിസംബറിൽ ക്രിസ്മസ് രാവുകളിൽ നക്ഷത്രങ്ങൾ പൂക്കുന്ന പുൽക്കൂടൊരുക്കുന്ന ഹൈന്ദവന്‍റെയും മുസൽമാന്‍റെയും ഇന്ത്യ. ഈ ഇന്ത്യയുടെ ആത്മാവിനെ മുറിവേൽപ്പിച്ച് പാക്കിസ്ഥാൻ ഭീകരൻ കൊന്നു തള്ളിയ അനേകം അമ്മമാരുടെയും അനേകം സഹോദരന്മാരുടെയും അനേകം കുഞ്ഞു പൈതലുകളുടെയും , മാതൃരാജ്യത്തിനായി കരൾ ചോര പകുത്തു നൽകി വീരമൃത്യു വരിച്ച അനേകം വീര ജവാന്മാരുടെയും ഓർമകളുടെ ഓളങ്ങളിലേക്ക് ഒരായിരം സ്നേഹപ്പൂക്കൾ സമർപ്പിച്ചു കൊണ്ട് ഈ ടൂർണമെന്‍റിന്‍റെ ഫൈനൽ പോരാട്ടത്തിന്‍റെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കം കുറിക്കുകയാണ്.