വിഎസിനെ അവസാനമായി കാണാൻ ഒഴുകിയെത്തി ആയിരങ്ങൾ; രാവിലെ ദർബാർ ഹാളിൽ പൊതുദർശനം
തിരുവനന്തപുരം: വിഎസിന് വിട ചൊല്ലാൻ ആയിരങ്ങളാണ് തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് ആശുപത്രിയിൽ നിന്നും എകെജി സെന്‍ററിലെത്തിച്ച മൃതദേഹം ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ദർബാർ ഹാളിൽ പൊതു ദർശനത്തിന് എത്തിക്കുകയാണ്. വിലാപയാത്രയായാണ് എകെജി സെന്‍ററിയിൽ നിന്നും മൃതദേഹം ദർബാർ ഹാളിലേക്ക് എത്തിച്ചത്.
ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ പൊതുദർശനം. തുടർന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് 3 മണിയോടെ ഔദ്യോഗിക ബഹുമതികളോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം.പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ആദര സൂചകമായി സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതു അവധിയാണ്. ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും പരിപാടികളും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. മൂന്നു ദിവസം സംസ്ഥാനത്ത് ദുഃഖാചരണം ആചരിക്കും. ദേശിയ പതാകകൾ താഴ്ത്തിക്കെട്ടും.
ജൂൺ 23 നാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ജൂലൈ 21 വൈകിട്ട് 3.20 ഓടെ വിഎസ് വിടപറയുകയായിരുന്നു.