തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കാനാണ് സർക്കാർ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപജീവനമാർഗം ഉൾപ്പെടെയുള്ള പുനരധിവാസമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റും കൽപ്പറ്റ വില്ലേജിലെ എൽസ്റ്റോൺ എസ്റ്റേറ്റുമാണ് ടൗൺഷിപ്പിനായി തെരഞ്ഞെടുത്തത്. ഇവിടെ വീടുകൾക്ക് പുറമേ മാർക്കറ്റ്, അങ്കണവാടി, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തും. ദുരന്ത ബാധിത കുടുംബങ്ങളുടെ അന്തിമ ലിസ്റ്റ് ജനുവരി 25 നകം പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, ടൗൺഷിപ്പിന് പുറത്തു താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് 15 ലക്ഷം രൂപ നൽകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വയനാട് ദുരന്ത ബാധിതരുടെ കടങ്ങൾ എഴുതിത്തള്ളണമെന്നുള്ള കേരളത്തിന്‍റെ ആവശ്യം വീണ്ടും കേന്ദ്ര സര്‍ക്കാരിന് മുന്നിൽ ഉന്നയിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തെ അതി തീവ്ര ദുരന്തമായി കേന്ദ്രം അംഗീകരിച്ച ഔദ്യോഗിക അറിയിപ്പ് ഇക്കഴിഞ്ഞ ദിവസം ലഭിച്ചിട്ടുണ്ടെന്നും ഇന്‍റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ദുരന്തത്തെ എല്‍ 3 ആയി അംഗീകരിച്ചു എന്നാണ് കേന്ദ്ര അഭ്യന്തര ജോയിന്‍റ് സെക്രട്ടറി കത്തില്‍ പറയുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.