എവിടെ സൗജന്യ യാത്ര? കെഎസ്ആർടിസിയിൽ ടിക്കറ്റ് എടുക്കാതെ മഹിളാ മോർച്ചയുടെ പ്രതിഷേധം
MV Graphics
കാസർഗോഡ്: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാക്കുമെന്ന യുഡിഎഫ് വാഗ്ദാനം ഇനിയും നടപ്പാക്കിയില്ലെന്നാരോപിച്ച് മഹിളാ മോർച്ചയുടെ പ്രതിഷേധം. കോഴിക്കോട്, കാസർഗോഡ് കെഎസ്ആർടിസി ടെർമിനലുകളിൽ നിന്ന് ബസിൽ കയറി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുമെന്ന് അറിയിച്ചാണ് മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധം നടത്തിയത്. മേയ് 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാക്കുമെന്നായിരുന്നു യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ ഒന്ന്.
യുഡിഎഫ് ഇനിയും മന്ത്രിസഭ രൂപീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. വാഗ്ദാനങ്ങൾ നടപ്പിലാക്കേണ്ടതാണെന്നും പ്രവർത്തകർ പറഞ്ഞു. സൗജന്യയാത്രയെക്കുറിച്ചുള്ള ഉത്തരവുകളൊന്നും തങ്ങൾക്കു ലഭിച്ചിട്ടില്ലെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചതോടെ പ്രവർത്തകർ ബസിൽ നിന്നിറങ്ങി.
കാസർഗോഡ് ടെർമിനലിൽ ഉപരോധം നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പുതിയ സർക്കാർ അധികാരത്തിലേറി മന്ത്രിസഭാ യോഗം ചേർന്ന് തീരുമാനമെടുത്താൽ മാത്രമേ വാഗ്ദാനം പൂർത്തിയാക്കാൻ സാധിക്കൂ. എന്നാൽ കെഎസ്ആർടിസിയുടെ നിലനിൽപ്പിനെ സൗജന്യ യാത്ര ഏതു രീതിയിൽ ബാധിക്കുമെന്ന് വ്യക്തമല്ല.