കെ. ജയകുമാർ
തിരുവനന്തപുരം: ഇനിയൊരു അയ്യപ്പ സംഗമമുണ്ടാകില്ലെന്നും അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ. ശബരിമലയിലെ മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാൻ ചേര്‍ന്ന സ്‌പെഷ്യല്‍ ബോര്‍ഡ് യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പ സംഗമം നടത്തിയതുമായി ബന്ധപ്പെട്ട് ഊരാളുങ്കലിന് ബോർഡിൽ നിന്ന് ഒരു തുകയും കൊടുക്കാൻ കഴിയില്ലെന്നും കെ. ജയകുമാർ വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് വ്യക്തിഗത സ്പോൺസർഷിപ്പ് സ്വീകരിക്കില്ല. കിട്ടിയ കാശെല്ലാം കൊടുത്തു. ഇനിയും കൊടുക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അവർ അവരുടേതെന്നും ഞങ്ങൾ ഞങ്ങളുടേതെന്നും പറയുന്ന തുകയാണ്. സ്പോൺസർഷിപ്പിൽ നാലു കോടിക്ക് താഴെയാണ് കിട്ടിയത്. ജിഎസ്ടി കഴിഞ്ഞ് മൂന്നു കോടിയും ചില്വാനവും ലഭിച്ചു. അതിൽ ബാക്കിയുള്ളത് കൊടുക്കാനുള്ളവർക്ക് കൊടുക്കാം- ജയകുമാർ കൂട്ടിച്ചേർത്തു.