കൊച്ചി: രാസലഹരി കേസിൽ അറസ്റ്റിലായതിനു പിന്നാലെ യൂട്യൂബർ തൊപ്പി എന്ന നിഹാദും സുഹൃത്തുക്കളും സമർപ്പിച്ച ജാമ്യ ഹർജി തീർപ്പാക്കി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ഹർജി സമർപ്പിച്ചവർക്കെതിരേ കേസില്ലെന്ന പോലീസ് റിപ്പോർട്ടിനെ തുടർന്നാണ് കോടതി കേസ് തീർപ്പാക്കിയത്.
നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും മുന്‍കൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. കൊച്ചി തമ്മനത്ത് നിന്നും നവംബർ 15 ന് 2 യുവാക്കളെ രാസലഹരിയുമായി പിടികൂടിയിരുന്നു. ഇതിന്‍റെ അന്വേഷണത്തിൽ തൊപ്പിയുടെ ഡ്രൈവറായ ജാബിർ ആണ് യുവാക്കൾക്ക് എംഡിഎംഎ എത്തിച്ചതെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് താൻ സെലിബ്രറ്റിയായതിനാൽ കേസ് എടുക്കുമോ എന്ന് ഭയന്ന് തൊപ്പി ഒളിവിലായിരുന്നു. പിന്നാലെ ജാമ്യ ഹർജി ഫയൽ ചെയ്യുകയായിരുന്നു.
തുടർന്ന് വിഷയത്തിൽ ഡിസംബർ നാലിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പാലാരിവട്ടം പോലീസിനോട് നിർദേശിക്കുകയായിരുന്നു. മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിരിക്കുന്ന കേസിൽ പൊലീസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി ഹർജി തീർപ്പാക്കുകയായിരുന്നു.