നഹ്റ ഫാത്തിമ
കോതമംഗലം: നെല്ലിക്കുഴി സദ്ദാം നഗർ കാപ്പുചിറയ്ക്ക് സമീപം കുളിക്കടവിൽ വെള്ളത്തിൽ മുങ്ങിത്താഴ്ന്ന പിഞ്ചു കുഞ്ഞിന് രക്ഷകയായി 10 വയസുകാരി സഹ്‌റ ഫാത്തിമ. മലപ്പുറം സ്വദേശികളായ മാതാപിതാക്കൾക്കൊപ്പം കാപ്പുചിറയ്ക്ക് സമീപത്തുള്ള ബന്ധുവീട്ടിൽ വിരുന്നെത്തിയതായിരുന്നു രണ്ടു വയസുള്ള ആൺകുട്ടി. മാതാപിതാക്കൾ അറിയാതെ കുളിക്കടവിലെ സ്റ്റെപ്പിലൂടെ ഇറങ്ങിയ കുട്ടി വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.
ഇതേസമയം സൈക്കിൾ ചവിട്ടി അതുവഴി കടന്നുപോകുന്നതിനിടെ, പിഞ്ചുകുട്ടിയുടെ കൈയുടെ അറ്റം മാത്രം സഹ്റ ഫാത്തിമയുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ സമചിത്തതയോടെ സധൈര്യം വെള്ളത്തിൽ ഇറങ്ങി പിഞ്ചുകുഞ്ഞിന്‍റെ ഉടുപ്പിൽ പിടിച്ച് കരയ്ക്കു കയറ്റി സഹ്റ ഫാത്തിമ കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു.
സംഭവം അറിഞ്ഞ നെല്ലിക്കുഴി പഞ്ചായത്ത് സനീറ നസീർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സഹ്റ ഫാത്തിമയ്ക്ക് അഭിനന്ദനവുമായി എത്തി. നെല്ലിക്കുഴി കാപ്പുചിറയ്ക്ക് സമീപം താമസിക്കുന്ന കാപ്പുചാലി വീട്ടിൽ നൗഫലിന്‍റെയും സബീനയുടെയും മകളാണ് ഈ മിടുക്കി.