സൈറന്‍റെ പ്രവർത്തനം അടിയന്തരമായി നിർത്തുന്നതിന് എറണാകുളം ജില്ലാ കലക്റ്റർ പുറപ്പെടുവിച്ച ഉത്തരവ്
MV Correspondent
ആലുവ: ഒരുകാലത്ത് സമയമറിയിക്കാൻ കേരളത്തിലുടനീളം പ്രവർത്തിച്ചു വന്ന സൈറനുകൾ ഒന്നൊന്നായി നിശബ്ദമാകുകയാണ്. അറ്റകുറ്റപ്പണി ചെയ്യാതെ നശിച്ചു പോയതാണ് പലതും. എന്നാൽ, ആലുവയിലെ സൈറന്‍റെ കാര്യത്തിൽ കഥയ്ക്കൽപ്പം ട്വിസ്റ്റുണ്ട്. ഇവിടെ ശബ്ദ മലിനീകരണം കാരണം സൈറൻ നിരോധിച്ച് എറണാകുളം ജില്ലാ കലക്റ്റർ ഉത്തരവിറക്കിയിരിക്കുകയാണ്.
എറണാകുളം കങ്ങരപ്പടി സ്വദേശി അഡ്വ. ജേക്കബ് മാത്യു പൊല്യൂഷൻ കൺട്രോൾ ബോർഡിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പരാതിയിൽ ഹിയറിങ് നടത്തുകയും, സൈറന്‍റെ ശബ്ദം അനുവദനീയമായ 65 ഡെസിബെൽ പരിധിക്കു മുകളിൽ 95.5 ഡെസിബൽ ആണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. അതേസമയം, സൈറൻ പ്രവർത്തിക്കാത്ത സമയത്തും ഇവിടെ ശബ്ദം 77.4 ഡെസിബെൽ ആണെന്ന് ഇതേ പരിശോധനയിൽ വ്യക്തമായിരുന്നു.
ആലുവ മുനിസിപ്പൽ കെട്ടിട വളപ്പിൽ സ്ഥാപിച്ചിരിക്കുന്ന സൈറൻ രാവിലെ 5 മണി, 8 മണി, ഉച്ചയ്ക്ക് ഒരു മണി, വൈകിട്ട് 5, രാത്രി 8 എന്നീ സമയങ്ങളിലാണ് ഇതു പ്രവർത്തിപ്പിച്ചിരുന്നത്.
സൈറൻ മുഴക്കുന്നത് അടിയന്തര പ്രാബല്യത്തോടെ നിരോധിക്കുന്നതായി കലക്റ്ററുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളതിനാൽ ഉച്ചയ്ക്ക് ഒരു മണി മുതലുള്ള സൈറൻ മുഴങ്ങിയിട്ടില്ല.