തോട്ടിൽ വീണ കാർ മണിക്കൂറുകൾക്കു ശേഷം കണ്ടെത്തിയപ്പോൾ.
MV
കോതമംഗലം: ഗൂഗിള്‍ മാപ്പിലെ ലൊക്കേഷന്‍ നോക്കി ഓടിച്ച കാര്‍ വഴിതെറ്റി തോട്ടില്‍ വീണു. യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു. കീരമ്പാറയിലാണ് സംഭവം. കുറുപ്പംപടി സ്വദേശികളായ യുവാക്കളാണ് കാറിലുണ്ടായിരുന്നത്. വടാട്ടുപ്പാറയിൽ നിന്ന് കുറുപ്പംപടിയിലേക്ക് ഞായറാഴ്ച രാത്രി പോയ കാറാണ് വഴി തെറ്റി കള്ളാട് പാലത്തിനു സമീപം തോട്ടിൽ പതിച്ചത്.
കാറിൽ ഉണ്ടായിരുന്ന നാൽവർ സംഘം നീന്തി കരയ്ക്കു കയറിയെങ്കിലും ശക്തമായ ഒഴുക്കിൽപ്പെട്ട കാർ അപ്പോൾ കണ്ടെത്തനായില്ല. ശക്തമായ മഴയിൽ തോട് നിറഞ്ഞ് വെള്ളം ഒഴുകിയിരുന്നു. ഞായറാഴ്ച്ച രാത്രി ഫയർ ഫോഴ്‌സ് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ശക്തമായ മഴയും ഒഴുക്കും മൂലം തെരച്ചിൽ നിർത്തിവയ്ക്കുകയും പിന്നീട് തിങ്കളാഴ്ച രാവിലെ പുനരാരംഭിക്കുകയുമായിരുന്നു. തുടർന്ന്, വൈകിട്ട് നാല് മണിയോടെയാണ് കാർ കണ്ടെത്തുന്നത്.
കോതമംഗലം അഗ്‌നിരക്ഷാ നിലയത്തിൽ നിന്ന് സ്റ്റേഷൻ ഓഫിസർ മുഹമ്മദ് അജ്മൽഷായുടെ നേതൃത്വത്തിൽ എഎസ്‌ടിഒ സതീഷ് ജോസ്, സീനിയർ ഫയർ & റെസ്ക്യൂ ഓഫിസർ സുമിൽ, സീനിയർ ഫയർ & റെസ്ക്യൂ ഓഫിസർ കെ.എൻ. ബിജു, ഫയർ & റെസ്ക്യൂ ഓഫിസർ ആൻസിൽ, ബേസിൽ, ഷാജി, അജിനാസ്, സായ് അനുരാഗ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.