തൃശൂരിനു കിഫ്ബി ഒരുക്കിയ വികസനപാത; മുന്നിൽ ഒല്ലൂർ
തൃശൂർ ജില്ലയിൽ കിഫ്ബി വഴി നടപ്പാക്കുന്ന വികസന പദ്ധതികൾക്ക് ഏറ്റവും കൂടുതൽ തുക ലഭിച്ച മണ്ഡലമാണ് ഒല്ലൂർ. മന്ത്രി കെ. രാജൻ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ 560 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്.
പുത്തൂർ സുവോളജിക്കൽ പാർക്ക് അടക്കമുള്ള ബൃഹദ് പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.
309 കോടി രൂപയാണ് സുവോളജിക്കൽ പാർക്കിനു മാത്രം അനുവദിച്ചത്. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രമുഖ സ്ഥാനത്തേക്കു വരാൻ സുവോളജിക്കൽ പാർക്കിനു സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കണ്ണാറയിലെ ഹണി-ബനാന പാർക്കിന് 24 കോടി രൂപ അനുവദിക്കപ്പെട്ടു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പത്ത് അഗ്രോ പാർക്കുകളിൽ ആദ്യത്തേതാണ് ഹണി-ബനാന പാർക്ക്. തേനും വാഴപ്പഴവും സംഭരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണിയിലെത്തിക്കുന്ന പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്.
ഇതുകൂടാതെ, നെടുപുഴ റെയിൽവേ മേൽപ്പാലത്തിന് 36 കോടി രൂപയും നടത്തറ ശ്രീധരിപ്പാലത്തിന് പത്തര കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പീച്ചി-വാഴാനി ഇടനാഴി 65 കോടി രൂപ ലഭിച്ചു. മണ്ണുത്തി-ഇടക്കുന്ന റോഡ് പുനർനിർമിക്കാൻ 35 കോടിയാണ് അനുവദിച്ചത്. കണ്ണാറ-മൂർക്കനിക്കര റോഡിന് 35 കോടി ലഭിച്ചപ്പോൾ, വിവിധ സർക്കാർ സ്കൂളുകളുടെ നവീകരണത്തിന് 49 കോടിയും വകയിരുത്തിയിട്ടുണ്ട്.
ഐ.എം. വിജയൻ ഇൻഡോർ സ്റ്റേഡിയവും കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ടു.