യന്ത്രത്തകരാർ മൂലം കേടായ സ്കൂട്ടറിന്‍റെ വില ഉത്തരവിനെ തുടർന്ന് നിർമാതാക്കൾ തിരികെ നൽകി
Symbolic image
ആലപ്പുഴ: ചെട്ടികുളങ്ങരയിൽ യന്ത്രത്തകരാർ മൂലം ഉപയോഗിക്കാനാകാത്ത ഇലക്‌ട്രിക് സ്കൂട്ടറിന്‍റെ വില ഉപഭോക്ത്യ തർക്കപരിഹാര കമ്മിഷൻ ഉത്തരവിനെത്തുടർന്ന് നിർമാതാക്കൾ തിരികെ നൽകി. പലിശയും കോടതി ചെലവും ഉൾപ്പെടെയാണിത്. കേടായ വാഹനം തിരിച്ചെടുക്കണമെന്നും കോടതി ഉത്തരവിലുണ്ട്.
ചെട്ടികുളങ്ങര കൈതവടക്ക് പാരൂര്‍ വീട്ടില്‍ എന്‍. മനുവാണ് പരാതിക്കാരന്‍. 2023ലാണ് മനു ഇലക്‌ട്രിക് സ്കൂട്ടർ വാങ്ങിയത്. 1.33 ലക്ഷം രൂപയായിരുന്നു. വാങ്ങിയ ദിവസം തന്നെ വണ്ടി കേടാവുകയായിരുന്നു. തുടർന്ന് വണ്ടി നന്നാക്കി കൊടുത്തെങ്കിലും വീണ്ടും കേടായി. യന്ത്രത്തകരാർ ഉളളതായി ബോധ്യപ്പെടുകയും ചെയ്തു.
പരാതിപ്പെട്ടിട്ടും വീണ്ടും നന്നാക്കി കൊടുക്കാന്‍ ഏറെ വൈകി. തുടര്‍ന്ന്, 2024 ജൂലായില്‍ ആലപ്പുഴയിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനില്‍ പരാതി നല്‍കി. കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടും നിര്‍മാതാക്കള്‍ വ്യക്തമായ വിശദീകരണം നൽകിയില്ല.
വാഹനം തുടര്‍ച്ചയായി കേടുവന്നുവെന്ന വസ്തുതയും, നിര്‍മാതാക്കള്‍ എതിരഭിപ്രായം ഫയല്‍ ചെയ്തില്ലെന്നതും പരിഗണിച്ച് വാഹനത്തിന് നിര്‍മാണത്തകരാറുണ്ടന്ന നിഗമനത്തിൽ കമ്മിഷൻ എത്തിയത്.
വാഹനം തിരിച്ചെയെടുത്ത്, പരാതി നൽകിയ ദിവസം മുതലുളള പലിശ സഹിതം വാഹനത്തിന്‍റെ മുഴുവൻ വിലയും തിരിച്ചും കൊടുക്കാനാണ് ഉത്തരവ്.