ആലുവ - മൂന്നാർ രാജപാത വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ സന്ദർശിക്കുന്നു..
MV
കോതമംഗലം: വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ആലുവ-മൂന്നാർ രാജപാത നേരിൽ സന്ദർശിച്ചു. കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം മുഖ്യമന്ത്രിക്കും വനം വകുപ്പ് മന്ത്രിക്കും നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച തട്ടേക്കാട് ഫോറസ്റ്റ് ഐബിയിൽ നിന്ന് ഇവിടെയെത്തിയത്.
ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, എംഎൽഎമാരായ ഷിബു തെക്കുംപുറം, എഫ്. രാജ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം വന വകുപ്പ് വാഹനത്തിലാണ് അദ്ദേഹം പീണ്ടിമേട് മേഖലയിലേക്ക് യാത്ര തിരിച്ചത്.
പൂയംകുട്ടിയിൽ നിന്ന് രാജപാതയിലൂടെ ഏകദേശം എട്ട് കിലോമീറ്റർ സഞ്ചരിച്ച സംഘം പീണ്ടിമേട്ടിലെത്തി. കെഎസ്ഇബിയുടെ പഴയ ക്വാർട്ടേഴ്സുകളും നിലവിലുള്ള മെറ്റലിട്ട പാതയും മന്ത്രി നേരിൽ കണ്ട് വിലയിരുത്തി. തുടർന്ന് ഉച്ചയോടെ തട്ടേക്കാട് ഫോറസ്റ്റ് ഐബിയിൽ തിരിച്ചെത്തിയ ശേഷം രാജപാതയുടെ സാധ്യതകളും തുടർനടപടികളും സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ച നടത്തി.
ആലുവ–മൂന്നാർ രാജപാത വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിയമപരമായും സാങ്കേതികമായും പരിശോധിച്ച് നടപടിയെടുക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ വനാതിർത്തി മേഖലകളിലെ കർഷകരുടെയും നാട്ടുകാരുടെയും പ്രശ്നങ്ങൾ വിശദമായി പഠിച്ച് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
സംസ്ഥാന സർക്കാരിന്‍റെ 100 ദിന പരിപാടിയുടെ ഭാഗമായി മനുഷ്യർക്കും വന്യജീവികൾക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വന്യമൃഗങ്ങളുടെ കടന്നുകയറ്റം നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്തെ സോളാർ ഫെൻസിങ് ശൃംഖല 3,000 കിലോമീറ്ററായി വിപുലീകരിക്കും. അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവനും കൃഷിയും സംരക്ഷിക്കുന്നതിനായി കൂടുതൽ ശക്തമായ നടപടികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.