സിസ്റ്റർ ഹെയ്സ്ലെറ്റ് എസ്.ഡി.
കോതമംഗലം: യാത്രയ്ക്കിടെ സ്വകാര്യ ബസിൽനിന്ന് തെറിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ സിസ്റ്റർ ഹെയ്സ്ലെറ്റ് എസ്.ഡി.(56) അന്തരിച്ചു. കോതമംഗലം സെയ്ന്‍റ് വിൻസന്‍റ് പ്രൊവിൻസ് അംഗവും റിട്ട. അധ്യാപികയുമാണ്. സാരമായ പരിക്കുകളോടെ ആലുവ യിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് അന്തരിച്ചത്.
ചൊവ്വാഴ്ച രാവിലെ 8.20ന് കോഴിപ്പിള്ളി ഗവ. എൽപി സ്കൂളിനു സമീപത്തെ വളവിൽ വെച്ചാണ് അപകടം. ബസിന്‍റെ വാതിൽ അടയ്ക്കാത്തതാണ് അപകട കാരണം. രാവിലെയായിരുന്നതുകൊണ്ട് ബസിൽ യാത്രക്കാരുടെ എണ്ണവും കൂടുതലായിരുന്നു. വാതിൽഭാഗത്ത് വിദ്യാർഥികളെ നിർത്തിക്കൊണ്ടാണ് ബസ് ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കോഴിപ്പിള്ളി
ബോയ്‌സ് ടൗൺ സ്റ്റോപ്പിൽനിന്നാണ് കന്യാസ്ത്രീ ബസിൽ കയറിയത്. ഏതാനും മീറ്റർ അപ്പുറത്തുള്ള വളവ് വീശിയെടുക്കുന്നതിനിടെ തുറന്നുകിടന്ന വാതിലിലൂടെ സിസ്റ്റർ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.തലയ്ക്ക് സാരമായി പരുക്കേറ്റ് അബോധാവസ്ഥയിലായ ഹെയ്‌സ്‌ലെറ്റിനെ യാത്രക്കാരും ബസ് ജീവനക്കാരും ചേർന്നാണ് പിന്നാലെവന്ന കാറിൽ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പിന്നീട് ആലുവയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെയാണ് മരണം. ബസ് ജീവനക്കാരുടെ പേരിൽ പൊലീസ് കേസെടുത്തു.