ചിറ്റൂർ പുഴയിലെ കോസ് വേയിൽ ഓവിനുളളിൽ അകപ്പെട്ട വിദ്യാർഥികളിൽ ഒരാൾ മരിച്ചു.
പ്രതീകാത്മക ചിത്രം
പാലക്കാട്: ചിറ്റൂർ പുഴയിലെ കോസ് വേയിൽ ഓവിനുളളിൽ അകപ്പെട്ട കോയമ്പത്തൂർ സ്വദേശികളായ വിദ്യാർഥികളിൽ ഒരാൾ മരിച്ചു. ശ്രീഗൗതമാണ് മരിച്ചത്. പുഴയിൽ കാണാതായ അരുണിനായി തിരച്ചിൽ തുടരുന്നു. ശ്രീഗൗതമിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാണാതായ അരുണിനു വേണ്ടി ഓവിന്‍റെ ഉള്ളിലേക്ക് സ്കൂബ സംഘം ഇറങ്ങി പരിശോധന നടത്തുന്നുണ്ട്.
ശക്തമായ ഒഴുക്ക് ഉളളതിനാൽ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ചിറ്റൂരിൽനിന്നുള്ള ഫയർഫോഴ്സ് സംഘവും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഇതിന് പിന്നാലെയാണ് സ്കൂബാ സംഘവും പരിശോധനയ്ക്ക് ഇറങ്ങിയത്. പത്തംഗ വിദ്യാർഥി സംഘമാണ് കോയമ്പത്തൂരിൽ നിന്ന് ചിറ്റൂർ പുഴയിൽ എത്തിയത്.
പ്രദേശത്തെക്കുറിച്ച് ഇവർക്ക് അധികം ധാരണ ഉണ്ടായിരുന്നില്ല. ഇനി കണ്ടെത്താനുള്ള അരുൺ ശക്തമായ ഒഴുക്ക് ഉള്ളതുകൊണ്ട് ഓവിൽ കൂടി ഒഴുകി മറുവശത്ത് എത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിൽ മറുഭാഗത്തും പരിശോധന പുരോഗമിക്കുന്നുണ്ട്.