കൊല്ലം അമൃതപുരി എൻജിനീയറിങ് കോളേജ് ഗ്രൗണ്ടിൽ മാതാ അമൃതാനന്ദമയി മഠം നിർമിച്ച ഹെലിപാഡ്
അമൃതപുരി: ഒറ്റ രാത്രി കൊണ്ട് ഹെലിപാഡ് നിർമിച്ച് കടലിൽ കാണാതായ ഗൗതമിനായുള്ള തെരച്ചിലിന് സഹായകമേകി മാതാ അമൃതാനന്ദമയി മഠം. കൊല്ലം അമൃതപുരി എൻജിനീയറിങ് കോളെജ് ഗ്രൗണ്ടിലാണ് നാവികസേനയുടെ രക്ഷാപ്രവർത്തനത്തിന് സഹായകരമേകി അടിയന്തരമായി ഹെലിപാഡ് നിർമ്മാണം നടത്തിയത്.
കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയുടെയും, ജില്ലാ കളക്റ്ററുടെയും അഭ്യർത്ഥനയെ തുടർന്ന്, അമൃതാനന്ദമയിയുടെ നിർദ്ദേശപ്രകാരമാണ് ഹെലിപാഡ് നിർമിച്ചത്. ശനിയാഴ്ച രാത്രി വൈകി നിർദ്ദേശം ലഭിച്ചതിനെ തുടർന്ന്, മാതാ അമൃതാനന്ദമയീ മഠത്തിലെയും അമൃത സർവകലാശാലയിലെയും ജീവനക്കാരും സന്നദ്ധപ്രവർത്തകരും വിശ്രമമില്ലാതെ പ്രവർത്തിക്കുകയായിരുന്നു.
പ്രാദേശിക കരാറുകാരിൽ നിന്ന് ആവശ്യമായ സാധനങ്ങൾ ശേഖരിക്കുകയും, ഇന്‍റർലോക്കുകളും മറ്റ് സാമഗ്രികളും എത്തിക്കുന്നതിനായി ആശ്രമത്തിലെ വാഹനങ്ങൾ രാത്രി മുഴുവൻ തുടർച്ചയായി സർവീസ് നടത്തുകയും ചെയ്തു. ഞായറാഴ്ച രാവിലെ പത്തോടെ ഹെലി പാഡിന്‍റെ നിർമാണം പൂർത്തിയാക്കി നാവികസേനയ്ക്ക് കൈമാറി. കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തെരച്ചിൽ പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ നാവികസേനയ്ക്കും കോസ്റ്റ് ഗാർഡിനും ഹെലിപാഡ് സഹായകരമാവും.