മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ 14500 സ്ത്രീകള്‍ക്ക് ക്യാന്‍സര്‍ ലക്ഷ്ണങ്ങള്‍
മുംബൈ: ഹിംഗോളിയില്‍ സഞ്ജീവനി പദ്ധതി പ്രകാരം നടത്തിയ പരിശോധനയില്‍ 14,500-ലധികം സ്ത്രീകള്‍ക്ക് കാന്‍സര്‍പോലുള്ള ലക്ഷണങ്ങള്‍ കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യമന്ത്രി പ്രകാശ് അബിത്കര്‍ നിയമസഭയെ അറിയിച്ചു. മാര്‍ച്ച് എട്ടുമുതല്‍ ആകെ 2,92,996 പേരില്‍ സര്‍വേ നടത്തി. ഈ സമയത്ത് കാന്‍സര്‍ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട ചോദ്യാവലിക്ക് അവര്‍ ഉത്തരംനല്‍കിയെന്ന് പ്രകാശ് അബിത്കര്‍ സഭയില്‍ രേഖാമൂലംനല്‍കിയ മറുപടിയില്‍ പറഞ്ഞു.
ഇവരില്‍ 14,542 സ്ത്രീകള്‍ക്ക് തുടര്‍ന്ന് നടന്ന പരിശോധനയില്‍ കാന്‍സര്‍ പോലുള്ള ലക്ഷണങ്ങള്‍ കണ്ടെത്തി. ഇതുവരെ മൂന്ന് പേര്‍ക്ക് ഗര്‍ഭാശയ അര്‍ബുദവും ഒരാള്‍ക്ക് സ്തനാര്‍ബുദവും എട്ടുപേര്‍ക്ക് വായിലെ അര്‍ബുദവും സ്‌ക്രീനിങ്ങിനും പരിശോധനകള്‍ക്കും ശേഷം കണ്ടെത്തിയിട്ടുണ്ട്. ഹിംഗോളിയില്‍ കാന്‍സര്‍ നേരത്തേ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായി ജില്ലാകലക്റ്ററുടെ നേതൃത്വത്തിലായിരുന്നു പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപ്രദേശങ്ങളില്‍ കാന്‍സര്‍ രോഗനിര്‍ണയത്തിനായി ആരോഗ്യക്യാംപുകൾ നടത്തും. ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജ് ആശുപത്രികളിലും രോഗനിര്‍ണയസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്ന് പരിശീലനം ലഭിച്ച വിദഗ്ധരുമായി മാസത്തില്‍ രണ്ടുതവണ ജില്ലാ ആശുപത്രികള്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.