വിമാനയാത്രയ്ക്കിടെ മരിച്ച അനൂപിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
file
മുംബൈ:കുവൈറ്റില്‍ നിന്ന് നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ മരിച്ച മലയാളി യുവാവ് അറക്കല്‍ വീട്ടില്‍ അനൂപ് ബെന്നിയുടെ (32) മതദേഹം ഞായറാഴ്ച രാവിലെ നാട്ടിലെത്തിച്ചു. ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്ന അനൂപിന് കുവൈറ്റില്‍ വച്ച് വെള്ളിയാഴ്ച രാവിലെ അസ്വസ്ഥത ഉണ്ടായതോടെ നാട്ടിലേക്ക് പുറപ്പെട്ടു.
വിമാനത്തില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതോടെ തൊട്ടടുത്ത വിമാനത്താവളമെന്ന നിലയില്‍ ശനിയാഴ്ച രാവിലെ മുംബൈയില്‍ വിമാനം ഇറക്കി. പിന്നീട് അനൂപിനെ അന്ധേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച രാവിലെ മൃതദേഹം കൊച്ചിയിലെത്തിച്ചു.
കഴിഞ്ഞ 8 വര്‍ഷമായി കുവൈറ്റിലായിരുന്നു അനൂപം. ആറ് മാസം മുന്‍പായിരുന്നു വിവാഹം. ഭാര്യ: ആന്‍സി സാമുവേല്‍. സംസ്‌കാരം പിന്നീട് ഫോര്‍ട്ട്‌കൊച്ചി സെന്‍റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍.
നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കേരളത്തില്‍ നിന്നും വന്ന ബന്ധുവായ ജോര്‍ജ് തരകന്‍ ഏറ്റുവാങ്ങി.
ബോംബെ കേരള മുസ്ലിം ജമാഅത്ത് പ്രതിനിധികള്‍ വിവിധ സംഘടനാ ഭാരവാഹികള്‍ മുംബൈ കൂപ്പര്‍ ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും സഹായിച്ചതായി ബന്ധു ജോര്‍ജ് തരകന്‍ പറഞ്ഞു. മുംബൈയിലെ നോര്‍ക്ക ഡെവലപ്പ്‌മെന്‍റ് ഓഫിസറായ എസ്. റഫീക്ക് നടപടികള്‍ ഏകോപിപ്പിച്ചു.