ബോംബെ ഹൈക്കോടതി
മുംബൈ : 'ഐ ലവ് യു' എന്നുപറയുന്നത് വികാരപ്രകടനം മാത്രമാണെന്നും ലൈംഗിക ഉദ്ദേശത്തോടെ പറയുന്നതായി കരുതാനാവില്ലെന്നും ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചിന്റെ നിരീക്ഷണം. ഐലവ് യു പറയുന്നത് വൈകാരിക പ്രകടനം മാത്രമാണെന്നും ഇത് ലൈംഗികാതിക്രമമായി കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
ഇതോടെ, 17 കാരിയെ തടഞ്ഞ് നിര്‍ത്തി ഐ ലവ് യു പറഞ്ഞ 35കാരന്റെ ശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. 2015ലാണ് കേസിനാസ്‌പദമായ സംഭവം. സ്‌കൂള്‍ വിട്ട് വരും വഴി ഇയാൾ പെണ്‍കുട്ടിയെ തടഞ്ഞ് നിർത്തുകയായിരുന്നു. സംഭവത്തിൽ 2017ല്‍ പോക്‌സോ കോടതി ഇയാള്‍ക്ക് ജയില്‍ ശിക്ഷയും വിധിച്ചിരുന്നു. ഈ കേസാണ് ഇപ്പോൾ റദ്ദാക്കിയത്. ജസ്റ്റീസ് ഊര്‍മിള ജോഷി ഫാല്‍ക്കെയുടേതാണ് വിധി.