സ്കൂളിനരികിൽ സമോസയും ഐസ്ക്രീമും ചോക്കളേറ്റും വേണ്ട; നിരോധിച്ച് മഹാരാഷ്ട്ര
മുംബൈ: സ്കൂളുകൾക്കരികിൽ വടാ പാവും സമൂസയും ഉൾപ്പെടെയുള്ള ജങ്ക് ഫൂഡുകളുടെ വിൽപനയും സൗജന്യ വിതരണവും പരസ്യങ്ങളും നിരോധിച്ച് മഹാരാഷ്ട്രയിലെ ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. എണ്ണയിൽ വറുത്തെടുക്കുന്ന പലഹാരങ്ങൾ, ചിപ്സ്, ശീതള പാനീയം, മധുര പാനീയങ്ങൾ, ചോക്കളേറ്റ്, ഐസ്ക്രീം എന്നിവയെല്ലാം ഇക്കൂട്ടത്തിൽ ഉൾപ്പെടും. കുട്ടികൾക്കിടയിൽ ആരോഗ്യകരമായ ഭക്ഷണശീലം വളർത്തുന്നതിന്‍റെ ഭാഗമായാണ് നിരോധനം.
സ്കൂളുകളുടെ അമ്പത് മീറ്റർ പരിധിയിൽ ഉയർന്ന അളവിൽ കൊഴുപ്പ്, മധുരം, ഉപ്പ് എന്നിവ കലർത്തിയ ഭക്ഷണങ്ങളാണ് നിരോധിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സർക്കാർ, പ്രൈവറ്റ്, എയ്ഡഡ്, റെസിഡെൻഷ്യൽ, സിബിഎസ്ഇ, ഐസിഎസ്‌ഇ സ്കൂളുകൾക്കെല്ലാം ഇതു ബാധമാണ്. സുരക്ഷിതമായ ഭക്ഷണം, സുരക്ഷിതമായ മഹാരാഷ്‌ട്ര എന്ന ക്യാംപയിനിന്‍റെ ഭാഗമായാണ് നിരോധനമെന്ന് മാഹാരാഷ്ട്ര എഫ്ഡിഎ കമ്മിഷണൻ തുകാരാം മുണ്ഡേ പറഞ്ഞു.
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എഴുതി പ്രദർശിപ്പിക്കുക, ഫൂഡ് സേഫ്റ്റി സൂപ്പർവൈസറെ നിയോഗിക്കുക, ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുക, ശുദ്ധമായ വെള്ളം, ശുചിത്വമുള്ള അടുക്കള, ശരിയായ രീതിയിൽ സൂക്ഷിച്ച ഭക്ഷണം എന്നിവ ഉറപ്പാക്കുക എന്നീ നിർദേശങ്ങൾ സ്കൂളുകൾക്കും നൽകിയിട്ടുണ്ട്.