സുപ്രീം കോടതി
ന്യൂഡൽഹി: ഗർഭം തുടരാനും പ്രസവിക്കാനും ഒരു സ്ത്രീയെയും നിർബന്ധിക്കാനാവില്ലെന്നു സുപ്രീം കോടതി. ഗർഭധാരണവും പ്രസവവും സംബന്ധിച്ച് സ്വതന്ത്രമായി തീരുമാനമെടുക്കാൻ അവർക്ക് അവകാശമുണ്ടെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകിക്കൊണ്ടാണു സുപ്രീം കോടതിയുടെ നിർണായക വിധി.
വൈദ്യശാസ്ത്രപരമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ച് പതിനേഴുകാരിയുടെ 30 ആഴ്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ കോടതി മുംബൈ ജെ.ജെ. ആശുപത്രിക്കു നിർദേശം നൽകി. അയൽക്കാരനായ ആൺകുട്ടിയുമായുള്ള അടുപ്പത്തിലാണു പെൺകുട്ടി ഗർഭിണിയായത്.
നിലവിൽ മാനസികവും ശാരീരികവുമായ ആഘാതവും സാമൂഹികമായ അപമാനവും നേരിടുന്ന പെൺകുട്ടി ആശുപത്രിയിലാണെന്നും ഗർഭഛിദ്രം നടത്താതെ വീട്ടിലേക്കു മടങ്ങാനാവില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പെൺകുട്ടി വളരെ ദുർബലമായ സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നുള്ളയാളാണെന്നും ബെഞ്ചിനെ അറിയിച്ചു.
ഇതോടെയാണ്, ആത്യന്തികമായി അമ്മ കുഞ്ഞിനെ പ്രസവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അമ്മയുടെ പ്രത്യുത്പാദന സ്വാതന്ത്ര്യത്തിന് ഊന്നൽ നൽകണമെന്നും കോടതി പ്രതികരിച്ചത്.