സജ്ജൻ കുമാർ
ന‍്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ടുള്ള കൊലപാതക കേസിൽ ജയിലിലായിരുന്ന മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 80 വയസായിരുന്നു. തിഹാർ ജയിലിൽ നിന്നും സഫ്ദർജംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും അവിടെ വച്ച് സജ്ജൻ കുമാർ മരിച്ചതായി ഡോക്റ്റർമാർ സ്ഥിരീകരിക്കുകയായിരുന്നു.
1984 നവംബർ 1 ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സിഖ് അംഗരക്ഷകരായ ജസ്വന്ത് സിങ്ങിനെയും മകൻ തരുൺദീപ് സിങ്ങിനെയും കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. പഞ്ചാബ് ബാഗ് പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് പ്രത‍്യേക അന്വേഷണ സംഘം ഏറ്റെടുക്കുകയായിരുന്നു. 2021 ഡിസംബർ 16ന് സജ്ജൻ കുമാറിനെതിരേ പ്രഥമദൃഷ്ട‍്യാ കേസ് ഉണ്ടെന്ന് കണ്ടെത്തുകയും തുടർന്ന് കുറ്റം ചുമത്തുകയുമായിരുന്നു.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തിന് പ്രതികാരം ചെയ്യുന്നതിനായി മാരകായുധങ്ങളുമായി സജ്ജൻ കുമാർ വലിയ തോതിൽ കൊള്ളയടിക്കലും, തീവയ്പ്പും, സിഖുകാരുടെ സ്വത്തുക്കൾ നശിപ്പിക്കലും നടത്തിയെന്നാണ് പ്രോസിക്യൂഷൻ അന്ന് ആരോപിച്ചിരുന്നത്. ഈ കലാപത്തിൽ രാജ‍്യത്തുടനീളം 3000 ത്തിലധികം സിഖുകാർ കൊല്ലപ്പെട്ടു.