എൻ. അരുണാചലം
ചെന്നൈ: അനധികൃതമായി മദ‍്യക്കുപ്പികൾ കൈവശം വച്ചതിനും വിൽപ്പന നടത്തിയതിനും പൊലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ 26 കാരൻ മരിച്ചു. തമിഴ്നാട്ടിലെ അമുത നഗർ സ്വദേശിയായ എൻ. അരുണാചലമാണ് മരിച്ചത്. ഇതിനു പിന്നാലെ കസ്റ്റഡിയിലിരിക്കെ യുവാവ് പീഡനം നേരിട്ടെന്ന് ആരോപിച്ച് യുാവിവിന്‍റെ കുടുംബം രംഗത്തെത്തി. ഇക്കഴിഞ്ഞ ജൂലൈ 18നാണ് ടാസ്മാക്കിലെ ജീവനക്കാരനായിരുന്ന അരുണാചലത്തെ 120 മദ‍്യക്കുപ്പികൾ കൈവശം വച്ചുവെന്ന് ചൂണ്ടിക്കാട്ടി ചോദ‍്യം ചെയ്യലിനായി തൂത്തുക്കുടി സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ജൂലൈ 18ന് അരുണാചലത്തെ തൂത്തുകുടി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 5 ദിവസത്തെ ചികിത്സയ്ക്ക് ശേഷം അരുണാചലം മരണപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയിലിരിക്കെ പൊലീസ് അരുണാചലത്തെ ക്രൂരമായി മർദിച്ചുവെന്നും ശരീരത്തിൽ പരുക്കേറ്റതിന്‍റെ പാടുകൾ ഉണ്ടായിരുന്നതായുമാണ് കുടുംബം പറയുന്നത്.
മരിക്കുന്നതിന് മുൻപ് മൂന്നോ നാലോ ഉദ‍്യോഗസ്ഥർ തന്നെ മർദിച്ചിരുന്നുവെന്ന് അരുണാചലം പറഞ്ഞിരുന്നതായും കുടുംബം പറയുന്നു. അരുണാചലത്തിന്‍റെ മൃതദേഹം സ്വീകരിക്കാൻ കുടുംബം വിസമ്മതിക്കുകയും ആശുപത്രിക്കു മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു. അരുണാചലത്തിന്‍റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ‍്യം.