തമിഴ്‌നാട്ടില്‍ പിടിയിലായ ബംഗ്ലാദേശ് പൗരന്‍മാരെ നാടുകടത്തി
സേലം: അനധികൃതമായി കുടിയേറിയതിനു തമിഴ്നാട്ടിൽ പിടിയിലായ 50 ബംഗ്ലാദേശ് പൗരന്മാരെ നാടുകടത്താൻ പശ്ചിമ ബംഗാളിലേക്ക് അയച്ചു. സേലം ആത്തൂർ താലൂക്ക് ഓഫിസ് വളപ്പിലെ പ്രത്യേക തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന 44 പുരുഷന്മാരെയും ആറു സ്ത്രീകളെയുമാണ് ഹൗറ എക്സ്പ്രസിലെ പ്രത്യേക കോച്ചിൽ കൊൽക്കത്തയ്ക്ക് അയച്ചത്.
തിരുച്ചിറപ്പള്ളിയിൽ നിന്ന് കനത്ത കാവലോടെയാണ് ഇവരുടെ യാത്ര. സേലം ആംഡ് റിസർവ് ഡിവൈഎസ്പി ശക്തിവേലിന്‍റെ നേതൃത്വത്തിൽ 40 സായുധ പൊലീസുകാരാണ് ഇവർക്കൊപ്പമുള്ളത്. തമിഴ്നാട് പൊലീസ് ഇവരെ പശ്ചിമ ബംഗാളിലെ ഹരിദാസ്പുർ അതിർത്തിയിൽ ബിഎസ്എഫിന് കൈമാറും. സേന ഇവരെ ബംഗ്ലാദേശ് അധികൃതർക്ക് കൈമാറുന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാകും.
രേഖകളില്ലാതെ രാജ്യത്ത് കുടിയേറിയവർക്കായി സേലത്തെ ആത്തൂരിൽ താത്കാലികമായി തുടങ്ങിയ ക്യാംപിൽ 130ലേറെ വിദേശികളാണ് നിലവിലുള്ളത്. ഇപ്പോൾ നാടുകടത്തുന്ന 50 പേരും വർഷങ്ങളായി ഇന്ത്യയിലുണ്ടായിരുന്നു. തമിഴ്നാട്ടിൽ വിവിധ മേഖലകളിൽ ജോലി ചെയ്തുവരികയായിരുന്നു ഇവർ. അനധികൃത കുടിയേറ്റക്കാർക്കായി അടുത്തിടെ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കിയപ്പോഴാണ് ഇവർ കുടുങ്ങിയത്. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ഇവരെ തിരിച്ചയയ്ക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.