ബംഗ്ലാദേശ് പൗരന്മാരെ നാടുകടത്താനൊരുങ്ങി തമിഴ്നാട്; പൊലീസ് കാവലിൽ പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോയി
representative image- Ai
സേലം: 6 സ്ത്രീകളും 44 പുരുഷന്മാരും അടക്കം 50 ബംഗ്ലാദേശ് പൗരന്മാരെ നാടുകടത്തുന്നതിന്‍റെ ഭാഗമായി പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോയതായി തമിഴ്നാട് പൊലീസ്. ഇവരെ സേലത്തെ ആത്തൂർ താലൂക്ക് ഓഫിസ് കോംപ്ലക്സിലെ തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
നാടുകടത്താൻ ഉത്തരവ് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ മൂന്ന് വാനുകളിലായി ജൂലൈ മൂന്നിന് ഇവരെ കനത്ത സുരക്ഷയിൽ തിരുച്ചിറപ്പള്ളിയിൽ എത്തിച്ചിരുന്നു. തുടർന്ന് ഡിവൈഎസ്പി ശക്തിവേലിന്‍റെ നേതൃത്വത്തിലുള്ള 40 അംഗ സംഘം ഹൗറ എക്സ്പ്രസിൽ ഇവരെ പശ്ചിമ ബംഗാളിൽ എത്തിക്കും.
തമിഴ്നാട് പൊലീസ് ബംഗ്ലാദേശ് പൗരന്മാരെ പശ്ചിമ ബംഗാളിലെ ഹരിദാസ് പുരിൽ വച്ച് ബിഎസ്എഫിന് കൈമാറുമെന്ന് വ‍്യക്തമാക്കിയിട്ടുണ്ട്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം ബംഗ്ലാദേശ് അധികൃതർക്ക് ഇവരെ കൈമാറും.
മതിയായ രേഖകളില്ലാതെ രാജ‍്യത്ത് എത്തുന്ന വിദേശികളുടെ യാത്ര താത്കാലികമായി നിയന്ത്രിക്കുന്നതിനായി ആരംഭിച്ചതാണ് ആത്തൂരിലെ തടങ്കൽ കേന്ദ്രം. വിവിധ കേസുകളിലായി വിചാരണ നേരിടുന്നവരും ജാമ‍്യത്തിലിറങ്ങിയവരുമായ 130ലധികം വിദേശ പൗരന്മാർ നിലവിൽ ഈ ക‍്യാംപിൽ കഴിയുന്നുണ്ട്.